യൂറോപ്പിലും ലാറ്റിനമേരിക്കയിലും മാത്രമേ അഗ്നിപർവ്വതങ്ങൾ ഉള്ളൂ എന്നാണ് പലരുടെയും ധാരണ. എന്നാൽ നമ്മുടെ രാജ്യത്തും ഒരു അഗ്നി പർവ്വതമുണ്ട്. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാൻ സാദ്ധ്യതയുളള ഒരു ഉഗ്രൻ അഗ്നി പർവ്വതം. ആന്റമാൻ നിക്കോബാർ ദ്വീപുകളിലാണ് രാജ്യത്തെ ഏക സജീവ അഗ്നി പർവ്വതം സ്ഥിതിചെയ്യുന്നത്. എന്നാൽ ഇങ്ങനെയൊരു അഗ്നി പർവ്വതമുളള കാര്യം പലർക്കും അറിയില്ല എന്നതാണ് വാസ്തവം. കാരണം ഇന്ത്യയിൽ അഗ്നിപർവ്വത സ്ഫോടനം സാധാരണയായി നടക്കുന്ന പ്രതിഭാസമല്ല. എന്താണ് അഗ്നി പർവ്വത സ്ഫോടനം ? എന്തെല്ലാമാണിതിന്റെ പ്രത്യാഘാതങ്ങൾ ???
തിളച്ചുരുകിയ മാഗ്മ ദ്രവരൂപത്തിലോ, ബാഷ്പമായോ, രണ്ടും ചേർന്നോ വൻതോതിൽ ഭൂമിയിലേക്ക് ബഹിർഗമിക്കുന്ന പ്രക്രിയയാണ് അഗ്നിപർവ്വത സ്ഫോടനം. ഉയർന്ന കുന്നുകളുടെയോ പർവ്വതങ്ങളുടെയോ രൂപത്തിലായിരിക്കും ഇത് കാണപ്പെടുക. ഭൂപ്രദേശത്തെ കിലോമീറ്ററുകളോളം സ്ഥലം അഗ്നിപർവ്വത സ്ഫോടനം നടന്നാൽ ഇല്ലാതാകുമെന്നത് തീർച്ചയാണ്. വൃക്ഷങ്ങളും ജീവജാലങ്ങളും കത്തി നശിക്കും. ഇത്തരത്തിൽ ഒരു വലിയ പ്രദേശത്തെ ഇല്ലാതാക്കാൻ സാധിക്കുന്ന ഒരു അഗ്നിപർവ്വതം ഇന്ത്യയിലുമുണ്ട്.
ആന്റമാൻ നിക്കോബർ ദ്വീപുകളിൽ സ്ഥിതി ചെയ്യുന്ന ബാരൺ ദ്വീപിലാണ് ഇതുളളത്. പത്ത് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിയിലുള്ള ഈ ദ്വീപിന് ഏകദേശം പതിനെട്ട് ലക്ഷം വർഷത്തെ പഴക്കമുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 354 മീറ്റർ ഉയരത്തിലാണ് ദ്വീപ് ഉള്ളത്. സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവതത്തിന്റെ മുകൾ ഭാഗം മാത്രമാണ് കാണപ്പെടുന്നത്. അതിന് 2250 മീറ്റർ ഉയരമുണ്ട്.
2 കിലോമീറ്റർ മാത്രം വ്യാസവും മൊത്തം 10 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവുമുള്ള ദക്ഷിണേഷ്യൻ പ്രദേശത്തെ ഏറ്റവും ചെറിയ ദ്വീപുകളിൽ ഒന്നാണ് ഇത്. 1787 ലാണ് ഇവിടെ ആദ്യമായി അഗ്നിപർവത സ്ഫോടനം നടക്കുന്നത്. ആൾത്താമസമില്ലാത്തതിനാൽ ആർക്കും പരിക്കേറ്റില്ല. എന്നാൽ നിരവധി ജന്തുജീവ ജാലങ്ങൾ സ്ഫോടനത്തിൽ ഇല്ലാതായി. തുടർന്ന് 1789, 1795, 1803, 1852 എന്നീ വർഷങ്ങളിലും വിസ്ഫോടനം നടന്നു.
1991 ൽ ഉണ്ടായ പൊട്ടിത്തെറി ആറ് മാസമാണ് നീണ്ടു നിന്നത്. ഇത് വൻ തോതിൽ നാശനഷ്ടങ്ങളുണ്ടാക്കി. ഈ സജീവ അഗ്നിപർവതത്തിൽ നിന്ന് ഏറ്റവും പുതിയ പൊട്ടിത്തെറിയുണ്ടായത് 2010 സെപ്റ്റംബറിലായിരുന്നു. സംരക്ഷിത പ്രദേശമായതിനാൽ ദ്വീപിനകത്തേക്ക് ആർക്കും പ്രവേശനമില്ല. തീരദേശ രക്ഷാസേനയ്ക്കും നാവികസേനയ്ക്കും മാത്രമേ ഇങ്ങോട്ടേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളു.
Comments