മാലിന്യങ്ങൾ മനുഷ്യന് എന്നുമൊരു തലവേദനയാണ്. ദിനം പ്രതി ലക്ഷക്കണക്കിന് ടൺ മാലിന്യങ്ങളാണ് ലോകത്ത് കുമിഞ്ഞ് കൂടുന്നത്.അവ എവിടെ ഉപേക്ഷിക്കണം എങ്ങനെ നിർമ്മാജ്ജനം ചെയ്യണം എന്നെല്ലാമുള്ള ആശയക്കുഴപ്പത്തിലാണ് മനുഷ്യൻ.. ഈ കണ്ട മാലിന്യങ്ങളൊക്കെ മനുഷ്യൻ തന്നെ ഉണ്ടാക്കുന്നതാണെന്നതിൽ ആർക്കും തർക്കമില്ല.
എന്നാൽ അതേ മനുഷ്യൻ സ്ഥലപരിമിതി, സമയക്കുറവ് തുടങ്ങി നിരവധി കാരണങ്ങൾ പറഞ്ഞ് അലക്ഷ്യമായി വഴിയിലും ജലാശയങ്ങളിലും പൊതു ഇടങ്ങളിലും എല്ലാം മാലിന്യം ഉപേക്ഷിക്കുന്നു.
എന്നാൽ മറ്റു ചിലരാവട്ടെ മാലിന്യത്തെ പുനരുപയോഗിക്കാൻ കഴിയുന്ന രൂപത്തിലേക്ക് മാറ്റി പ്രകൃതിക്ക് നന്മ ചെയ്യുന്നു.ജൈവവളമായും കരകൗശല ഉൽപ്പന്നങ്ങളായും അങ്ങനെ മാലിന്യങ്ങൾ രൂപാന്തരം പ്രാപിക്കുന്നു.അലക്ഷ്യമായി ഉപേക്ഷിക്കപ്പെടുന്ന മാലിന്യങ്ങൾ സൃഷ്ട്ടിക്കുന്ന പ്രശ്നങ്ങളെ പറ്റി എത്ര പ്രചാരണങ്ങൾ നടത്തിയാലും പലരും അത് ശ്രദ്ധിക്കാറില്ല.ഓരോ തവണയും മാലിന്യങ്ങളുടെ ദൂഷ്യഫലങ്ങളെ പറ്റി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി നിരവധി ആളുകളും സംഘടനകളും രംഗത്തെത്താറുണ്ട്.
ഇ-മാലിന്യങ്ങളുടെ ഭീഷണിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഒരു ബ്രിട്ടീഷ് ഇലക്ട്രോണിക് കമ്പനി വ്യത്യസ്തമായ ഒരു രീതിയാണ് തെരഞ്ഞെടുത്ത്. അവർ ഉപേക്ഷിക്കപ്പെട്ട വാഷിംഗ് മെഷീനുകൾക്കൊണ്ട് ഒരു കൂറ്റൻ പിരമിഡ് സൃഷ്ടിച്ചിരിക്കുകയാണ്.ഈ വാഷിംഗ് മെഷീൻ പിരമിഡ് ഇപ്പോൾ ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടം നേടി കഴിഞ്ഞു.
ബ്രിട്ടീഷ് ഇലക്ട്രോണിക് റീട്ടെയിൽ കമ്പനിയായ ‘കുറീസ്’ ആണ് 44 അടി 7 ഇഞ്ച് ഉയരമുള്ള വാഷിംഗ് മെഷീനുകൾ കൊണ്ടുള്ള പിരമിഡ് നിർമ്മിച്ചിരിക്കുന്നത്. മൊത്തം 1496 വാഷിംഗ് മെഷീനുകളാണ് ഈ പിരമിഡിനായി ഉപയോഗിച്ചിരിക്കുന്നത്. ഇ-മാലിന്യം പുനരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള കമ്പനിയുടെ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായിരുന്നു ഈ കൂറ്റൻ വാഷിംഗ് മെഷീൻ പിരമിഡിന്റെ നിർമ്മാണം. രാജ്യത്തെ ദേശീയ റീസൈക്ലിംഗ് വാരത്തോട് അനുബന്ധിച്ചാണ് ഇത് നിർമ്മിച്ചത്.
‘ന്യൂ ലൈഫ് നോട്ട് ലാൻഡ്ഫിൽ’ എന്ന പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് കുറീസ് നിർമ്മിച്ച ഈ കൂറ്റൻ പിരിമിഡ്. ഈ പദ്ധതിയിലൂടെ ഇലക്ട്രോണിക് വസ്തുക്കൾ റീസൈക്കിൾ ചെയ്യുകയോ റിപ്പയർ ചെയ്യുകയോ പുനഃസ്ഥാപിക്കുകയോ ഇ-മാലിന്യങ്ങളുടെ ശേഖരണം തടയുകയോ ചെയ്യുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ലങ്കാഷെയറിലെ ബറിയിലെ ഒരു പാർക്കിംഗ് സ്ഥലത്താണ് പിരമിഡ് നിർമ്മിച്ചിരിക്കുന്നത്. ഉപയോഗിച്ച ഇലക്ട്രോണിക് വസ്തുക്കൾ ഒഴിവാക്കേണ്ട ഘട്ടത്തിൽ എന്തുചെയ്യണമെന്ന് അറിയാത്ത ആളുകൾക്ക് ഒരു സന്ദേശമായി ഇത് പ്രവർത്തിക്കുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്.
Comments