ജക്കാർത്ത: ഇന്തോനേഷ്യയിൽ ഇന്നലെയുണ്ടായ അഗ്നിപർവ്വത സ്ഫോടനത്തിൽ മരണം 13 ആയി. ജാവാ പ്രവിശ്യയിലെ ഏറ്റവും ഉയരമുള്ള പർവ്വതമായ സെമെരു അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. വിവിധ ഇടങ്ങളിൽ കുടുങ്ങിയ നിരവധിപേരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിപാർപ്പിച്ചതായി ദുരുന്തനിവാരണ സേന അറിയിച്ചു. മരിച്ചവരിൽ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഗർഭിണികളടക്കം നൂറിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കിഴക്കൻ ജാവാ പ്രവിശ്യയിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മരണ സംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്ന് ദുരന്തനിവാരണ സേന വ്യക്തമാക്കി. ലുമാജാങ് ജില്ലയിലെ രണ്ട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം പൊട്ടിത്തെറിച്ചു. സമീപ പ്രദേശത്തെ കെട്ടിടങ്ങൾ പൂർണമായും തകർന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഇന്നലെ മൂന്ന് മണിയോടെയാണ് സെമെരു അഗ്നിപർവ്വതത്തിൽ നിന്നും ലാവാ പ്രവാഹം ആരംഭിച്ചത്. പ്രദേശത്തെ അവസ്ഥ ഭയാനകമാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ആളുകളെ കുടിയൊഴിപ്പിക്കുന്നത് തുടരുകയാണ്. പുകയും പൊടിയും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വിമാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് ഇതിനുമുൻപ് സെമെരു അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. 2017ലും 2019ലും ഇത് പൊട്ടിത്തെറിച്ചിട്ടുണ്ട്.
Comments