ന്യൂഡൽഹി : അടുത്ത വർഷം ജനുവരി മുതൽ ഫെബ്രുവരി വരെ ഇന്ത്യയിൽ കൊറോണയുടെ മൂന്നാം തരംഗം ഉണ്ടാകാൻ സാദ്ധ്യതയെന്ന് ഐടി വിദഗ്ധർ തയ്യാറാക്കിയ കണക്കുകൾ .
പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുക്കുന്ന വേളയിൽ പുതിയ കൊറോണ വകഭേദമായ ഒമിക്രോൺ കേസുകൾ അതിന്റെ ഏറ്റവും ഉയർന്ന നിലയിലായിരിക്കുമെന്നും ഐഐടി കാൺപൂർ പ്രൊഫസർ മനീന്ദ്ര അഗർവാൾ പറഞ്ഞു .
ഒമിക്രോണിനെ കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്നും എന്നാൽ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും ഗവേഷകർ പറഞ്ഞു. ദക്ഷിണാഫ്രിക്കൻ ഗവേഷണ പഠനത്തിൽ നിന്ന് വ്യത്യസ്തമായി, ഒമിക്രോൺ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷിയെ കാര്യമായ രീതിയിൽ മറികടക്കുന്നതായി തോന്നുന്നില്ലെന്നും മനീന്ദ്ര അഗർവാൾ പറഞ്ഞു.
ലോകമെമ്പാടും, ഒമിക്രോൺ ഗുരുതരമായ കേസുകളിലേക്ക് നയിക്കുന്നില്ല, മറിച്ച് നേരിയ അണുബാധയിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതുവരെ ശേഖരിച്ച ഡാറ്റ സൂചിപ്പിക്കുന്നത്, ഒമിക്രോൺ നേരിയ ലക്ഷണങ്ങൾ മാത്രമേ കാണിക്കുന്നുള്ളൂവെന്നാണ് . രാജ്യത്ത് മൂന്നാം തരംഗമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണെന്നും മനീന്ദ്ര അഗർവാൾ പറഞ്ഞു.
വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി നേരിയ ലോക്ക്ഡൗണുകൾ വേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments