റോഹ്തക് : വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം വധുവിനെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമം . ഹരിയാനയിലെ റോഹ്തക് ജില്ലയിലെ ഭാലി-ആനന്ദ്പൂർ ഗ്രാമത്തിലാണ് സംഭവം. തനിഷ്ക ശർമ്മ എന്ന യുവതിയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത് . സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ പ്രതിയായ മുഹമ്മദ് സാഹിലിനെയും രണ്ട് കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു.
സാഹിൽ ഏറെ നാളായി തനിഷ്കയെ ശല്യം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു . മോഷണം, പിടിച്ചുപറി എന്നീ കേസുകളിൽ പ്രതിയാണ് സാഹിൽ. പെൺകുട്ടി മറ്റൊരാളെ വിവാഹം ചെയ്യുന്നതിൽ പ്രകോപിതനായാണ് സാഹിൽ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് സൂചന . സാഹിൽ പെൺകുട്ടിയെ ഏറെ നാളായി പിന്തുടരുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു .
ആക്രമണം നടക്കുമ്പോൾ ഭർത്താവ് മോഹനൊപ്പം തനിഷ്ക വീട്ടിലേക്ക് പോകുകയായിരുന്നു . മോഹന്റെ സഹോദരൻ സുനിലാണ് കാർ ഓടിച്ചിരുന്നത്. തങ്ങളെ പിന്തുടരുകയായിരുന്ന ഇന്നോവ, ശിവക്ഷേത്രത്തിന് സമീപം എത്തിയപ്പോൾ, തങ്ങളുടെ വാഹനത്തെ മറികടന്ന് വഴി തടഞ്ഞു. ഇന്നോവയിൽ മൂന്ന് പേർ ഇരിക്കുകയും രണ്ട് പേർ റിവോൾവറുമായി കാറിൽ നിന്ന് ഇറങ്ങി സുനിലിനോട് കാറിന്റെ ഡോർ തുറക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് അവർ തനിഷ്കയ്ക്ക് നേരെ ഒന്നിലധികം തവണ വെടിയുതിർത്തു. സുനിൽ തടയാൻ ശ്രമിച്ചപ്പോൾ മർദിക്കുകയും സ്വർണ ചെയിൻ തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് ആകാശത്തേക്ക് വെടിയുതിർത്ത ശേഷം അവർ ഓടി രക്ഷപ്പെട്ടതായും തനിഷ്കയുടെ ഭർത്താവ് പോലീസിനോട് പറഞ്ഞു.
തനിഷ്കയെ റോഹ്തക്കിലെ പിജിഐഎംഎസിൽ പ്രവേശിപ്പിച്ചു, യുവതിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട് . കഴുത്തിൽ നെഞ്ചിൽ ഉൾപ്പെടെ വെടിയുണ്ടകളേറ്റിട്ടുണ്ട് . ഒരു വെടിയുണ്ട അന്നനാളത്തിലും ശ്വാസനാളത്തിലും കുടുങ്ങിയതായി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു . കരളിന്റെയും പ്ലീഹയുടെയും ഒരു ഭാഗത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്
തനിഷ്കയുടെ വിവാഹത്തിൽ കൂട്ടാളികളോടൊപ്പം പ്രതി സാഹിലും പങ്കെടുത്തിരുന്നുവെന്നും അവിടെ നിന്ന് ഭക്ഷണം കഴിച്ചിരുന്നതായും ചോദ്യം ചെയ്യലിൽ സാഹിൽ വെളിപ്പെടുത്തി.
Comments