ഇസ്ലാമാബാദ്: ശ്രീലങ്കൻ പൗരൻ പാകിസ്താനിൽ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ സംഭവത്തിൽ മരിച്ച പ്രിയന്ത കുമാരയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. റിപ്പോർട്ട് പ്രകാരം പ്രിയന്ത കുമാരയുടെ ശരീരത്തിലെ എല്ലാ എല്ലുകളും പൊട്ടിയിരുന്നു. കൂടാതെ ഇയാളുടെ ശരീരത്തിന്റെ 99 ശതമാനം ഭാഗവും പൊള്ളലേറ്റിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം തലയോടിയ്ക്കും താടി എല്ലിനുമേറ്റ ഗുരുതരമായ ഒടിവാണ് മരണകാരണം. കൂടാതെ, ആക്രമണത്തെത്തുടർന്ന്, പ്രിയന്ത കുമാരയുടെ കരൾ, ആമാശയം, വൃക്കകളിലൊന്ന് എന്നിവയും തകരാറിലായിരുന്നു. ഒരു കാല് ഒഴികെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും സാരമായ മുറിവേറ്റിട്ടുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു.
പ്രിയന്ത കുമാരയുടെ മൃതദേഹം ലാഹോറിലേക്ക് അയച്ച് ശ്രീലങ്കൻ കോൺസുലേറ്റിന് കൈമാറും. തുടർന്ന്, എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയ ശേഷം മൃതദേഹം പ്രത്യേക വിമാനത്തിൽ ശ്രീലങ്കയിലേക്ക് അയക്കും എന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
ശ്രീലങ്കൻ വസ്ത്രഫാക്ടറി ജനറൽ മാനേജർ പ്രിയന്ത കുമാര ദിയാവാദനയെയാണ് തീവ്ര മതവാദികളായ തെഹ്രീകെ ലബ്ബായിക് പാകിസ്താൻ(ടി.എൽ.പി.) പ്രവർത്തകർ തല്ലിക്കൊന്ന് കത്തിച്ചത്. പ്രിയന്ത കൂമാരെയെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത ആൾക്കൂട്ടം, അദ്ദേഹത്തിന്റെ മൃതദേഹം തെരുവിന് നടുവിലിട്ട് കത്തിച്ചു. ആൾക്കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് 100 ലധികം പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം. മതനിന്ദ ആരോപിച്ചാണ് ശ്രീലങ്കൻ പൗരന് നേരെ മതമൗലികവാദികൾ ആക്രമണം നടത്തിയത്. ആയിരക്കണക്കിന് ആളുകൾ ചേർന്നാണ് ആക്രമണം നടത്തിയത്.
പാകിസ്താനിൽ മതനിന്ദ ആരോപിച്ചുള്ള കൊലപാതകങ്ങൾ ഇപ്പോൾ സാധാരണയായിരിക്കുകയാണ്. മതനിന്ദ നടത്തിയെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത മാനസിക രോഗിയെ വിട്ടുകിട്ടാൻ മതമൗലികവാദികൾ ചേർന്ന് പോലീസ് സ്റ്റേഷൻ കത്തിച്ച വീഡിയോ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പാകിസ്താനിൽ ഇസ്ലാമിനെ നിന്ദിക്കുന്നത് വധശിക്ഷ വരെ ലഭിക്കുന്ന കുറ്റമാണ്.
Comments