ന്യൂഡൽഹി:രാജ്യത്തെ വാക്സിനേഷൻ യജ്ഞം മറ്റൊരു സുപ്രധാന ഘട്ടം പിന്നിട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പ്രായപൂർത്തിയായവരിൽ പകുതിയിലേറെ പേരും പൂർണമായി വാക്സിൻ സ്വീകരിച്ചു കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ലോകം ഒമിക്രോൺ ഭീതിയിൽ നിൽക്കുമ്പോൾ രാജ്യത്തെ വാക്സിനേഷൻ വേഗത ഇത്തരത്തിൽ നിലനിർത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ ട്വീറ്റ് ടാഗ് ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ഇന്ത്യ കൊറോണ പ്രധിരോധത്തിൽ സുപ്രധാനമായ നാഴികക്കല്ല് പിന്നിട്ടത് ജനങ്ങളെ അറിയിച്ചത്.നാം വിജയിക്കും. ഇന്ത്യയെ അഭിനന്ദിക്കുന്നു. രാജ്യത്തെ മുൻഗണനാ വിഭാഗക്കാരിലെ അമ്പത് ശതമാനം പേർ വാക്സിൻ എടുത്ത അഭിമാന നിമിഷമാണ് ഇത്. നാം കൊറോണയ്ക്കെതിരായ യുദ്ധം ജയിക്കും എന്നാണ് ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തത്.
ഇതു വരെയായി 127.61 കോടി ഡോസ് വാക്സിനാണ് രാജ്യത്ത് വിതരണം ചെയ്തത്.84.8 ശതമാനം മുതിർന്ന പൗരർ ഒരു ഡോസ് വാക്സിനും സ്വീകരിച്ചുകഴിഞ്ഞു. ഇതോടെ കൊറോണയുമായുള്ള പോരാട്ടത്തിൽ നാം വിജയം കൈവരിക്കുമെന്നതിൽ ഉറപ്പ് അനുഭവപ്പെടുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ജനുവരി 16ാം തിയ്യതിയാണ് വാക്സിൻ വിതരണം ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് നൽകിയത്. ഫെബ്രുവരി 2 മുതൽ മുൻനിര പ്രവർത്തകർക്ക് വാക്സിൻ നൽകിത്തുടങ്ങി. പോലിസിനും സൈന്യത്തിനും ഹോംഗാർഡുകൾക്കും റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥർക്കും ആർപിഎഫ്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും ഈ ഘട്ടത്തിൽ നൽകിത്തുടങ്ങി. മാർച്ച് ഒന്നാം തിയ്യതിയാണ് 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ഗുരുതര രോഗമുള്ള 45നു മുകളിലുള്ളവർക്കും വാക്സിൻ നൽകിത്തുടങ്ങിയത്. പിന്നീട് ഏപ്രിൽ ഒന്നുമുതൽ 45 വയസ്സിനു മുകളിലുള്ളവർക്ക് നൽകിത്തുടങ്ങി. മെയ് ഒന്നു മുതൽ 18 വയസ്സിനു മുകളിലുള്ളവർക്ക് നൽകി തുടങ്ങി.
Comments