വാഷിംഗ്ടൺ: ലോകം ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നത് കൊറോണയെക്കാൾ തീവ്രമായ പകർച്ചവ്യാധികളെയാണെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ. ഒക്സ്ഫോർഡ്-ആസ്ട്രസെനക്ക വാക്സിന്റെ പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിച്ച പ്രഫ. ഡാമേ സാറാഹ് ഗിൽബെർട്ട് എന്ന ആരോഗ്യ വിദഗ്ദയാണ് വെളിപ്പെടുത്തലുകളുമായി എത്തിയത്. പകർച്ചവ്യാധി പ്രതിരോധത്തിനായി കൂടുതൽ പണം ചെലവഴിക്കണമെന്നും ഗിൽബെർട്ട് ആവശ്യപ്പെട്ടു.
ഒമിക്രോൺ വകഭേദത്തിന് നിലവിലുള്ള വാക്സിനുകൾ പര്യാപ്തമാണോ എന്ന് കൃത്യമായി പറയാനാവില്ല. നമ്മുടെ ജീവിതത്തേയും, ജീവനോപാദികളേയും ആക്രമിക്കുന്ന അവസാന വൈറസ് ആയിരിക്കില്ല കൊറോണ. ഇതിന്റെ മാരകമായ വകഭേദങ്ങൾ ഇനിയും ഉടലെടുക്കും. വൈറസിന്റെ അതി രൂക്ഷമായ ആക്രമണങ്ങളാണ് നാം ഇനി നേരിടാൻ പോകുന്നതെന്ന സത്യം ജനങ്ങൾ തിരിച്ചറിയണം. പുതിയ വൈറസുകൾ കൊറോണയേക്കാൾ തീവ്ര വ്യാപന ശേഷിയുള്ളവയായിരിക്കുമെന്നും ആരോഗ്യ വിദഗ്ദ കൂട്ടിച്ചേർത്തു.
കൊറോണയെക്കാൾ അപകടകാരിയായ ഒരു വൈറസിനെ നേരിടാനുള്ള സാഹചര്യം ഇന്ന് ജനങ്ങൾക്ക് ഉണ്ടാവില്ല. അത്തരത്തിലൊരു സാഹചര്യത്തിലൂടെ കടന്നു പോകുക എന്നത് മനുഷ്യരാശിക്ക് കഠിനമായ കാര്യമാണ്. എന്നാൽ, പകർച്ചവ്യാധികളുടെ ആക്രമണം തടഞ്ഞ് പഴയ പോലെ ലോകത്തെ മാറ്റിയെടുക്കാൻ നാം ഏവരും പ്രയത്നിക്കണം. പ്രതിരോധത്തിനായി എണ്ണാൻ പറ്റാത്തത്രയും തുക ചെലവായേക്കാം പക്ഷേ ഇതല്ലാതെ മറ്റൊരു മാർഗമില്ല. ഒമിക്രോൺ വകഭേദത്തെ കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ നടത്തിവരികയാണെന്നും ഇതിന്റെ കൃത്യമായ ഫലങ്ങൾ ലഭിക്കുന്നത് വരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഡാമേ ആവശ്യപ്പെട്ടു.
Comments