പാലക്കാട് ; സംസ്ഥാന സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി അട്ടപ്പാടിയിലെ ട്രൈബൽ നോഡൽ ഓഫീസർ ഡോ. പ്രഭുദാസ്. മാതൃശിശു വാർഡ് പ്രവർത്തനങ്ങൾ സജീവമാക്കാൻ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് താൻ രണ്ട് തവണ കത്ത് നൽകിയിരുന്നു. എന്നാൽ ഇത് സർക്കാർ പരിഗണിച്ചില്ല. നാലാം നിലയിലേക്ക് ലിഫ്റ്റ് നിർമ്മിക്കാനും അപേക്ഷ നൽകിയിരുന്നതാണ്. അതും അവഗണിച്ചുവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലെ പല മെമ്പർമാരും ബില്ലുകൾ മാറാൻ കൈക്കൂലി ആവശ്യപ്പെടാറുണ്ട്. അത്തരം നടപടികളെ തടയാൻ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങൾക്ക് കാരണം. കൈക്കൂലി കിട്ടിയാലേ ഒപ്പിട്ട് നൽകൂ എന്ന് പറഞ്ഞവർ തന്നെയാണ് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോർജിനോടൊപ്പം അട്ടപ്പാടി സന്ദർശിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.
വീണാ ജോർജ് അട്ടപ്പാടി സന്ദർശിച്ചപ്പോൾ നോഡൽ ഓഫീസറായ തന്നെ ബോധപൂർവം മാറ്റിനിർത്തിയെന്ന് ഡോ. പ്രഭുദാസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇല്ലാത്ത മീറ്റിംഗിന്റെ പേരിൽ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചെന്നും ആരോഗ്യ മേഖലയിലെ ചിലരാണ് ഇതിന്റെ പിന്നിലെന്നുമാണ് അദ്ദേഹം പറഞ്ഞത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ശിശുമരണം നടന്ന ഊരുകളിലെത്തുന്നതിന് മുൻപ് ഊരുകളിലെത്താനുള്ള തിടുക്കമാണ് ആരോഗ്യ മന്ത്രിയുടെ അട്ടപ്പാടിയിലെ മിന്നൽ സന്ദർശനത്തിന് പിന്നിൽ എന്നും അദ്ദേഹം ആരോപിച്ചു.
Comments