കൊച്ചി: ചെങ്ങന്നൂരിൽ നിന്നുള്ള മുൻ സിപിഎം എംഎൽഎ കെ.കെ രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി. ഇത്തരം നിയമനങ്ങൾ സർക്കാരിനെ കയറഴിച്ച് വിടുന്നത് പോലെയാണെന്ന് ഹൈക്കോടതി വിമർശിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കൾക്ക് പോലും ആശ്രിത നിയമനം നൽകുന്ന അവസ്ഥയുണ്ടാകുമെന്നും കോടതി പറഞ്ഞു. എംഎൽഎയുടെ മകന്റെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ വിമർശനം.
യോഗ്യതയുള്ളവർ പുറത്ത് കാത്ത് നിൽക്കുമ്പോൾ പിൻവാതിലിലൂടെ ചിലർ നിയമിക്കപ്പെടുന്നത് സാമൂഹിക വിവേചനത്തിന് ഇടയാക്കുന്നുണ്ട്. ഈ നിയമനം അംഗീകരിക്കുന്നത് സർക്കാരിനെ കയറൂരി വിടുന്നതിന് തുല്യമാകും. പിൻവാതിൽ നടത്തുന്നതിലേക്കും അതിലൂടെ സാമൂഹിക വിവേചനങ്ങൾക്കും വഴി തുറക്കുമെന്നും കോടതി പറഞ്ഞു.
എൻജിനീയറിംഗ് ബിരുദധാരിയായ ആർ പ്രശാന്തിനെ പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക തസ്തിക സൃഷ്ടിച്ച് അസിസ്റ്റന്റ് എൻജിനീയറായി നിയമിച്ചത് കഴിഞ്ഞ ആഴ്ച്ചയാണ് ഹൈക്കോടതി റദ്ദാക്കിയത്. പാലക്കാട് സ്വദേശി അശോക് കുമാറിന്റെ ഹർജിയിലായിരുന്നു കോടതിയുടെ നടപടി. എംഎൽഎ സർക്കാർ ജീവനക്കാരൻ അല്ലാത്തതിനാൽ മകന് ആശ്രിത നിയമനത്തിന് വ്യവസ്ഥയില്ലെന്നാണ് ഹർജിക്കാരൻ വാദിച്ചത്.
സർക്കാർ ജീവനക്കാർ മരണപ്പെട്ടാൽ അവരുടെ കുടുംബത്തിന് സഹായം നൽകാനാണ് ആശ്രിത നിയമനം. എംഎൽഎമാരുടെ മക്കൾക്കോ ബന്ധുക്കൾക്കോ ഇത്തരം നിയമനം നൽകാൻ കേരള സർവ്വീസ് ചട്ടം അനുവദിക്കുന്നില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
Comments