കൊച്ചി: ആറ്റിങ്ങലിൽ എട്ട് വയസുകാരിക്കും അച്ഛനുമെതിരെ മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പോലീസ് പരസ്യവിചാരണ നടത്തിയ സംഭവത്തിൽ ഡിജിപിക്കെതിരെ ഹൈക്കോടതി. പിങ്ക് പോലീസിനെതിരായ ഹർജി പരിഗണിക്കവെയാണ് ഡിജിപിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനമുന്നയിച്ചത്.
പിങ്ക് പോലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്ന തരത്തിൽ റിപ്പോർട്ട് നൽകിയതിനാണ് വിമർശനം. ഉദ്യോഗസ്ഥയ്ക്കെതിരെ ക്രിമിനൽ നടപടി ആവശ്യമില്ലെന്നായിരുന്നു ഡിജിപിയുടെ റിപ്പോർട്ട്. കാക്കി എല്ലായ്പ്പോഴും കാക്കിയെ സംരക്ഷിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. പല കേസുകളിലും ഇത് കണ്ടിട്ടുണ്ടെന്ന് കോടതി പറഞ്ഞു. വിചാരണ നടത്തിയ പിങ്ക് പോലീസ് ഉദ്യോഗസ്ഥ രജിതയ്ക്കെതിരെ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് പൂർണമല്ലെന്നും കോടതി വ്യക്തമാക്കി.
പരസ്യവിചാരണ ചെയ്യുന്നതായി വ്യക്തമാകുന്ന ദൃശ്യങ്ങളിൽ കാണുന്നതും സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നതും തമ്മിൽ പൊരുത്തക്കേട് ഉണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പെൺകുട്ടിയെ പരിശോധിക്കാൻ പോലീസിന് എന്ത് അധികാരമാണ് ഉള്ളതെന്നും കുട്ടിയുടെ ആത്മവിശ്വാസം വീണ്ടെടുക്കാനായി സർക്കാർ എന്ത് നടപടി സ്വീകരിക്കുമെന്നും കോടതി ചോദിച്ചു. പെൺകുട്ടിക്ക് ആവശ്യമായ എല്ലാ സംരക്ഷണവും നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
Comments