വാഷിംഗ്ടൺ:കൊറോണ ചികിത്സയ്‌ക്ക് നിലവിൽ ഉപയോഗിച്ച് വരുന്ന ബ്ലഡ് പ്ലാസ്മ ചികിത്സ രീതിക്ക് കൂടുതൽ മുന്നറിയിപ്പുമായി ലോകരോഗ്യ സംഘടന.കൊറോണ രോഗ ലക്ഷണങ്ങൾ കുറവും ഗുരുതരാവസ്ഥയിലേക്ക് എത്തിയിട്ടില്ലാത്തതുമായ രോഗികളിൽ പ്ലാസ്മ രീതിയിൽ ചികിത്സ നൽകരുതെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശം നൽകി.
മുൻപ് ചില രോഗികൾ പ്ലാസ്മ ചികിത്സയിലൂടെ കൊറോണയിൽ നിന്ന് സുഖം പ്രാപിച്ചിരുന്നുവെങ്കിലും ഇത് പൂർണമായും ഉറപ്പിക്കാനായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമായല്ലാതെ രോഗ ലക്ഷണങ്ങൾ കുറഞ്ഞ രോഗികളിൽ പ്ലാസ്മ ചികിത്സാ രീതി നടത്തുന്നത് ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശം നൽകി.
നിലവിലെ ചില പഠനത്തിൽ പറയുന്നത് പ്ലാസ്മാ ചികിത്സ കൊറോണ രോഗിക്ക് ഐസിയുവിന്റെ ആവശ്യകതയിൽ കുറവ് വരുത്തുന്നില്ല എന്നതാണ്, കൂടാതെ പ്ലാസ്മ ചികിത്സ ചെലവേറിയതുമാണ്.ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ലോകാരോഗ്യ സംഘടന ഒരു ബ്രിട്ടീഷ് ജേർണലിൽ പ്രസിദ്ധീകരിച്ചു.
കൊറോണ മുക്തരായ ആളുകളുടെ രക്തത്തിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്മയാണ് ചികിത്സയ്‌ക്ക് സാധാരണയായി ഉപയോഗിക്കുന്നത്. കൊറോണ മുക്തരായ രോഗികളുടെ ശരീരത്തിൽ കൊറോണയ്‌ക്കെതിരായ ആന്റി ബോഡികളുടെ സാന്നിദ്ധ്യം ഉണ്ടാവും. ഇത് ഉപയോഗപ്പെടുത്താനാണ് കൊറോണ മുക്തരായവരിൽ നിന്ന് രക്തസാമ്പിൾ ശേഖരിച്ച് ചികിത്സ നടത്തുന്നത്. നിലവിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും കൊറോണയ്‌ക്കെതിരായ ചികിത്സാ രീതിയാണ് പ്ലാസ്മ.
ഒമിക്രോൺ ഭീതിക്കിടയിൽ ലോകാരോഗ്യ സംഘടന പ്ലാസ്മ ചികിത്സാ രീതി സംബന്ധിച്ച് പുതിയ നിർദ്ദേശം നൽകിയതോടെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് ആരോഗ്യരംഗം.
Comments