ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് അമൂല്യമായ അഗേറ്റ് പാത്രങ്ങൾ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ വനവാസി സമൂഹവും കരകൗശല വിദഗ്ധരും ചേർന്ന് നിർമ്മിച്ച വിശിഷ്ടമായ അഗേറ്റ് ബൗളുകളാണിവ. ഇരുരാജ്യങ്ങളും തമ്മിലുള്ള നിർണ്ണായക ബന്ധത്തിനുള്ള ആദരസൂചകമായാണ് പ്രത്യേക പാത്രങ്ങൾ പുടിന് സമ്മാനിച്ചത്.
പ്രത്യേക ഇനം വർണ്ണ കല്ലുകളും ലാവയും കൊണ്ട് നിർമ്മിക്കുന്നതാണ് ഈ ബൗളുകൾ. മിക്കവാറും എല്ലാ പ്രദേശങ്ങളിലും സുലഭമായി കണ്ടുവരുന്ന ധാതുവാണ് അഗേറ്റ്. വർണവൈചിത്ര്യംകൊണ്ട് അത്യാകർഷകങ്ങളായ ആഭരണങ്ങളുണ്ടാക്കാൻ അഗേറ്റുകൾ ഉപയോഗിച്ചിരുന്നു. ഗുജറാത്തിലെ ഖംഭാട്ടിൽ നിർമ്മിച്ച അഗേറ്റ് പാത്രങ്ങളാണ് പ്രധാനമന്ത്രി പുടിന് നൽകിയത്. ഇന്ത്യയിൽ ഗുജറാത്തിലും ഉത്തർപ്രദേശിലും മദ്ധ്യപ്രദേശിലുമാണ് അഗേറ്റുകൾ ഉപയോഗിച്ചുള്ള കരകൗശല നിർമ്മാണത്തിനുള്ള കേന്ദ്രങ്ങളുള്ളത്.
ഇന്നലെയാണ് നരേന്ദ്രമോദിയും പുടിനും തമ്മിലുള്ള കൂടിക്കാഴ്ച്ച നടന്നത്. പ്രതിരോധ വ്യാപാര മേഖലകളിലായി 28 സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും കൈകോർത്തിരുന്നു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് വ്ലാഡിമിർ പുടിനും പറഞ്ഞു. ഭീകരതയ്ക്കെതിരേയും സംഘടിത നീക്കങ്ങൾക്കെതിരേയും ഒറ്റക്കെട്ടായി പോരാടാനും ഇരുരാജ്യങ്ങളും ധാരണയായി.
Comments