കൊല്ലം: അദ്ധ്യാപകൻ അടിക്കുമെന്ന ഭയന്ന് നാടുവിടാനൊരുങ്ങിയ കുട്ടിയെ കണ്ടെത്തി പിങ്ക് പോലീസ്. കൊട്ടാരക്കാര ആയൂർ സ്വദേശിയായ 12 വയസുകാരനാണ് നാടുവിടാനൊരുങ്ങിയത്. പുലർച്ചെ അഞ്ച് മണിക്കാണ് കുട്ടി വീടുവിട്ടിറങ്ങി ബസ് സ്റ്റാൻഡിൽ എത്തിയത്.
കുട്ടിയ്ക്ക് കൗൺസിലിംഗ് നൽകി നിരീക്ഷിക്കാൻ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർദ്ദേശം നൽകി. രാവിലെ ഒൻപതരക്ക് ബസ് സ്റ്റാൻഡിൽ പട്രോളിങ്ങിനിറങ്ങിയ സംഘമാണ് കുട്ടിയെ കാണുന്നത്.
എട്ടാം ക്ലാസിൽ പുതിയ സ്കൂളിലാണ് പഠനം. പഠിക്കാതെ ക്ലാസിലെത്തിയാൽ അദ്ധ്യാപകൻ അടിക്കുമെന്ന് മാതാപിതാക്കൾ പറഞ്ഞതിനാണ് വീടുവിട്ടിറങ്ങിയതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു.
രണ്ടാഴ്ച്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ ആഴ്ച്ച വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയ പെൺകുട്ടിയേയും പോലീസ് കണ്ടെത്തി മാതാപിതാക്കളെ ഏൽപ്പിച്ചിരുന്നു. റബ്ബർ തോട്ടത്തിൽ ഒളിച്ച് കഴിയുകയായിരുന്നു കുട്ടി.
Comments