തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചു. സംസ്ഥാനത്തിനും രാജ്യത്തിനും ഗുണകരമായ പദ്ധതിയ്ക്ക് അനുമതി നൽകണം എന്നതാണ് കത്തിലെ പ്രധാന ആവശ്യം. വിഷയത്തിൽ പ്രധാനമന്ത്രി വ്യക്തിപരമായി ഇടപെടണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെടുന്നു. ഭൂമി ഏറ്റെടുക്കുന്നത് വഴി 13,700 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടാകുന്നത്. പദ്ധതിയുടെ നടത്തിപ്പുകാരായ കെ-റെയിൽ വഴിയുണ്ടാകുന്ന സാമ്പത്തിക ബാധ്യതകളും സർക്കാർ ഏറ്റെടുക്കുമെന്ന കാര്യവും കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കെ-റെയിൽ പദ്ധതിയുടെ വിശദമായ റിപ്പോർട്ടും കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്. 530 കിലോമീറ്ററാണ് പാതയുടെ നീളം. ഇതിൽ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 185 ഹെക്ടർ ഭൂമിയും ഏറ്റെടുക്കുന്നുണ്ട്. ഇത് പദ്ധതിയിലേക്കുള്ള റെയിൽവേയുടെ വിഹിതമായി കണക്കാക്കും. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി റെയിൽവേ-കെ റെയിൽ അധികൃതർ നിശ്ചിത പാതയിൽ സംയുക്ത പരിശോധന നടത്തും. കേരളത്തിന്റേയും രാജ്യത്തിന്റേയും വികസനത്തിന് പദ്ധതി നിർണ്ണായകമാകുമെന്നും കത്തിൽ പറയുന്നു.
റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അതിരടയാളക്കല്ല് സ്ഥാപിക്കാൻ കഴിഞ്ഞ ദിവസം റെയിൽവേ ബോർഡ് ചെയർമാനുമായി നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നു. കൃത്യമായ ആസൂത്രണത്തോടെയല്ല പദ്ധതി നടപ്പാക്കുന്നത് എന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. യുഡിഎഫും, ബിജെപിയും പദ്ധതിയെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്.
Comments