ലണ്ടൻ; ജൂലിയൻ അസാൻജിനെ യുഎസിന് കൈമാറാൻ അനുമതി നൽകി ലണ്ടൻ ഹൈക്കോടതി. ചാരവൃത്തി ആരോപണങ്ങളുമായി ബന്ധപ്പെട്ട വിചാരണ നടത്തുന്നതിനാണ് വിക്കിലീക്സ് സ്ഥാപകനായ ജൂലിയൻ അസാൻജിനെ യുഎസ് ആവശ്യപ്പെട്ടത്. ഇതനുവദിക്കരുതെന്ന് കാണിച്ച് ജൂലിയൻ അസാൻജ് ലണ്ടൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
അമേരിക്കയ്ക്ക് അനുകൂലമായ ഉത്തരവാണ് ലഭിച്ചതെങ്കിലും കോടതി വിധിക്കെതിരെ അസാൻജിന്റെ അഭിഭാഷകർക്ക് അപ്പീൽ പോകാൻ സാധിക്കുമെന്നാണ് വിവരം. ചീഫ് ജസ്റ്റിസ് ബർനെറ്റ്, ജസ്റ്റിസ് ഹോൾറോയ് എന്നിവരാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ജനുവരിയിൽ ലണ്ടനിലെ കീഴ്ക്കോടതിയായിരുന്നു അസാൻജിനെ യുഎസിന് കൈമാറരുതെന്ന് കാണിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ യുകെ ഹൈക്കോടതിയിൽ അമേരിക്ക അപ്പീൽ നൽകിയിരുന്നു. തുടർന്നാണ് അമേരിക്കയ്ക്ക് അനുകൂലമായ വിധി വന്നത്. അസാൻജെയുടെ പ്രതിശ്രുത വധുവായ സ്റ്റെല്ല മോറിസ് ഉത്തരവിനെ അപലപിച്ചു. നീതിയിൽ ഗുരുതരമായ പിഴവ് സംഭവിച്ചുവെന്നാണ് സ്റ്റെല്ല പ്രതികരിച്ചത്.
ചാരവൃത്തി ആരോപിച്ച് 2019 മുതൽ ബ്രിട്ടണിലെ ജയിലിൽ കഴിയുകയാണ് വിക്കിലീക്സിന്റെ സഹസ്ഥാപകനായ ജൂലിയൻ അസാൻജ്. അഫ്ഗാനിസ്ഥാൻ, ഇറാഖ് യുദ്ധങ്ങളുമായി ബന്ധപ്പെട്ട അമേരിക്കയുടെ രേഖകൾ വിക്കി ലീക്സിലൂടെ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് അസാൻജിനെതിരെ യുഎസ് ഭരണകൂടം കേസെടുത്തത്. ദേശീയ പ്രതിരോധ-സുരക്ഷാ വിവരങ്ങൾ വെളിപ്പെടുത്തിയെന്നാരോപിച്ചാണ് അമേരിക്ക കേസെടുത്തത്.
Comments