പനാജി: രാജ്യതലസ്ഥാനത്ത് ധീര സൈനികന്റെ വേർപാടിന് യാത്രാമൊഴി നൽകുകയാണ് ആയിരങ്ങൾ. തീർത്തും അപ്രതീക്ഷിതമായ വിയോഗത്തിൽ ഒരു രാജ്യം മുഴുവൻ ദുഃഖിക്കുമ്പോൾ നൃത്തച്ചുവടുകളുമായാണ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര സമയം ചിലവഴിച്ചത്. ബിജെപി ഐടി വിഭാഗം കൺവീനറായ അമിത് മാളവ്യയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെ വിമർശനമുന്നയിച്ചത്. ഇതിനേക്കാൾ വലിയ അപമാനം എന്താണെന്നും അമിത് മാളവ്യ ചോദിച്ചു.
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടക്കുമ്പോൾ നേരം വെളുക്കുവോളം ആഘോഷ പാർട്ടിയിൽ മതിമറക്കുകയായായിരുന്നു രാഹുൽ ഗാന്ധി. സമാനമായ മറ്റൊരു സാഹചര്യത്തിൽ ഭാരതവും ഭാരതീയരും കണ്ണീരണിഞ്ഞ് നിൽക്കുമ്പോൾ സഹോദരനെ പോലെ തന്നെയാകുകയാണ് പ്രിയങ്ക വാദ്രയും. ഒരിടത്ത് സർവസൈനിക ബഹുമതികളും നൽകി ആയിരങ്ങൾ ബിപിൻ റാവത്തിനായി അന്ത്യാഞ്ജലി അർപ്പിക്കുന്നു. മറ്റൊരിടത്ത് നൃത്തച്ചുവടുകളുമായി സമയം ചിലവിടുകയാണ് കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്ര. ഇതിനേക്കാൾ അപമാനകരമായ മറ്റെന്താണ് ഉള്ളതെന്നും അമിത് മാളവ്യ ട്വിറ്ററിലൂടെ പ്രതികരിച്ചു.
ഗോവയിലെ ഗ്രാമവാസികളോട് സമ്പർക്കം പുലർത്താനെത്തിയതായിരുന്നു പ്രിയങ്ക. മോർപിർള ഗ്രാമത്തിലെ മാന്ദിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. അവിടുത്തെ ഗോത്രവിഭാഗക്കാരായ സ്ത്രീകൾ തലയിൽ കുടമേന്തി നൃത്തം ചെയ്ത് പ്രിയങ്കയെ വരവേറ്റപ്പോൾ അവരോടൊപ്പം കോൺഗ്രസ് നേതാവും പങ്കുചേർന്നു. ഇതേസമയമാണ് ഡൽഹിയിലെ ബ്രാർ സ്ക്വയറിൽ ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ പൊലിഞ്ഞ സൈനിക മേധാവിക്ക് രാജ്യം യാത്രാമൊഴി നൽകിയിരുന്നത്. ഇതാണ് വിമർശനങ്ങൾക്കിടയാക്കിയത്.
Comments