ലണ്ടൻ: ഫൈസറിന്റെ എതിരാളികളായ അസ്ട്രാസെനക വാക്സിനെതിരെ വ്യാജ പ്രചാരണം നടത്തിയതായി റിപ്പോർട്ട്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാനൽ 4ന്റെ അന്വേഷണ റിപ്പോർട്ടിലാണ് ഗുരുതരമായ ആരോപണമുന്നയിക്കുന്നത്.
അസ്ട്രാസെനക വാക്സിനെക്കുറിച്ച് വ്യാജ പ്രചാരണം നടത്താൻ പല ആരോഗ്യ വിദഗ്ധർക്കും ഫൈസർ പണം നൽകിയെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ചാനൽ 4ന്റെ അവകാശവാദങ്ങളും തങ്ങൾക്കെതിരായ ആരോപണങ്ങളും പൂർണമായും തള്ളികളയുന്നുവെന്ന് ഫൈസർ ഇതിനോടകം അറിയിച്ചിട്ടുണ്ട്.
ലോകാരോഗ്യ സംഘടന ആദ്യഘട്ടത്തിൽ അടിയന്തിരാനുമതി നൽകിയ രണ്ട് വാക്സിനുകളാണ് ഫൈസറും അസ്ട്രാസെനകയും. കച്ചവടപരമായി നോക്കുമ്പോൾ ഇരുകൂട്ടരും എതിരാളികളാണ്. അസ്ട്രാസെനകയുടെ വാക്സിൻ സ്വീകരിച്ചവർക്ക് കാൻസർ ബാധിക്കാനിടയുണ്ടെന്നും പ്രതിരോധ ശക്തി കുറഞ്ഞ രോഗികളിൽ ഫലപ്രദമല്ലെന്നുമുള്ള വ്യാജ പ്രചാരണങ്ങൾ ഫൈസർ പണം നൽകി പറയിപ്പിച്ചെന്നാണ് റിപ്പോർട്ട്. ഇത്തരം പ്രചാരണങ്ങൾ കാനഡയിലടക്കം റിപ്പോർട്ട് ചെയ്തിരുന്നു.
ഫൈസറിനെതിരെ മറ്റ് പരാതികളും ഇത്തരത്തിൽ ഉയർന്നിരുന്നു. ഒരു ഡോസ് ഫൈസറിന്റെ നിർമാണ ചെലവ് ഒരു ഡോളറായിട്ട് കൂടി യുകെ സർക്കാരിൽ നിന്നും 29 ഡോളറാണ് ഒരു ഡോസിന് വാങ്ങിയിരുന്നതെന്ന് പരാതിയുണ്ട്. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം വെറും പ്രചാരണങ്ങൾ മാത്രമാണെന്നും ശക്തമായി നിഷേധിക്കുന്നുവെന്നും ഫൈസർ നിർമാതാക്കൾ വ്യക്തമാക്കി. തങ്ങളെ തെറ്റുകാരായി ചിത്രീകരിക്കാനാണ് ചിലരുടെ ഉദ്ദേശ്യമെന്നും ഫൈസർ പ്രതികരിച്ചതായാണ് റിപ്പോർട്ട്.
Comments