തിരുവനന്തപുരം : സർവ്വകലാശാലകളിലെ ബന്ധു നിയമനങ്ങൾക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ വിമർശനം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണെന്ന് ബിജെപി നേതാവ് എംടി രമേശ്. അൽപ്പമെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്‌ക്കണം. പച്ചയായ ഭരണഘടനാ ലംഘനമാണ് നടക്കുന്നതെന്നും എം.ടി രമേശ് പ്രതികരിച്ചു.
തുടർ ഭരണം മുഖ്യമന്ത്രിയെ മത്തുപിടിപ്പിച്ചിരിക്കുകയാണ് . സർവ്വകലാശാലകളുടെ സ്വയംഭരണാവകാശം എ കെ.ജി സെന്ററിൽ പണയപ്പെടുത്താനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്ത് കിട്ടിയ പ്രഹരമാണ് ഗവർണറുടെ വിമർശനം. സർവ്വകലാശാലകളുടെ സ്വയംഭരണാവകാശത്തിനപ്പുറം ഗവർണറുടെ അധികാര പരിധിയിൽ കൈകടത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. താൻ നിയമിച്ച ഒരു സർക്കാരിൽ ഗവർണർ തന്നെ അവിശ്വാസം പ്രകടിപ്പിച്ച സാഹചര്യത്തിൽ അൽപം ആത്മാഭിമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി ആ കസേരയിൽ നിന്ന് മാറിനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
സർവ്വകലാശാലകളിലെ തൂപ്പുകാരെ മുതൽ വൈസ് ചാൻസലറെയും അധ്യാപകരെയും വരെ പാർട്ടി കത്തു നൽകി നിയമിക്കുന്ന സ്ഥിതിയാണുള്ളത്. പച്ചയായ ഭരണഘടന ലംഘനമാണ് നടക്കുന്നത്. കണ്ണൂർ സർവ്വകലാശാല വി.സി നിയമനവും സംസ്‌കൃത സർവ്വകലാശാല വി.സി നിയമനവും ഒടുവിലെ ഉദാഹരണങ്ങൾ.നിയമ വിരുദ്ധമായി കണ്ണൂർ വി.സിക്ക് തുടർ നിയമനം നൽകിയതും സംസ്‌ക്യത സർവ്വകലാശാല നിയമനത്തിന് ഒറ്റ പേര് മാത്രം നിർദ്ദേശിച്ചതും നിയമവിരുദ്ധമായിട്ടാണ്. തികഞ്ഞ സ്വജനപക്ഷപാതവും അന്ധമായ രാഷ്‌ട്രീയവൽക്കരണവുമാണ് സർവ്വകലാശാല തലങ്ങളിൽ നടക്കുന്നത്. സത്യപ്രതിജ്ഞ ലംഘനം നടത്തിയ മുഖ്യമന്ത്രിക്കെതിരെ ജനരോഷം ശക്തമാണെന്നും എം.ടി രമേശ് വ്യക്തമാക്കി.
Comments