ഭോപ്പാൽ : മദ്ധ്യപ്രദേശിൽ ദളിത് യുവതിയെ നിർബന്ധിത മത പരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച ക്രിസ്ത്യൻ ദമ്പതികൾ അറസ്റ്റിൽ. നവൽപുര ഗ്രാമവാസികളായ അനർ സിംഗ് ജമ്രേ, ഭാര്യ ലക്ഷ്മി ജേ്രമ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാജ്പൂർ പോലീസിന്റേതാണ് നടപടി.
മാദിൽ ഗ്രമവാസിയായ പ്രകാശ് ചൗഹാൻ നൽകിയ പരാതിയിലാണ് ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തത്. . ഇയാളുടെ ഗ്രാമത്തിലെ പെൺകുട്ടിയെയാണ് ഇരുവരും ചേർന്ന് ക്രിസ്ത്യൻ മതത്തിലേക്ക് മാറ്റാൻ ശ്രമിച്ചത്. സംഭവം അറിഞ്ഞതോടെ പ്രകാശ് ചൗഹാൻ പോലീസിനെ സമീപിക്കുകയായിരുന്നു.
പണവും മറ്റ് സൗജന്യങ്ങളും വാഗ്ദാനം ചെയ്താണ് അനറും ഭാര്യ ലക്ഷ്മിയും ചേർന്ന് യുവതിയെ മതം മാറ്റാൻ ശ്രമിച്ചത്. ക്രിസ്ത്യൻ മതം സ്വീകരിച്ചാൽ പണത്തിന് പുറമേ സൗജന്യ വിദ്യാഭ്യാസം, മരുന്ന്, ജോലി, മറ്റ് സൗകര്യങ്ങൾ എന്നിവ ലഭിക്കുമെന്ന് ദമ്പതികൾ യുവതിയ്ക്ക് വാഗ്ദാനം നൽകിയതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ ദമ്പതികൾക്കെതിരെ മദ്ധ്യപ്രദേശ് മതസ്വാതന്ത്ര്യനിയമ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
പരാതിയെ തുടർന്ന് പോലീസ് ദമ്പതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പെൻഡ്രെെവുകളും, മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്ന ലഘുലേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതെല്ലാം വിശദമായി പരിശോധിച്ചുവരികയാണ്.
Comments