ചെന്നൈ: സ്കൂളിൽ അയഞ്ഞ ഷർട്ട് ധരിച്ച് എത്തിയതിന് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. കോയമ്പത്തൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് സംഭവം. പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന മിഥുൻ എന്ന വിദ്യാർത്ഥിയെ, ഫിസിക്സ് അദ്ധ്യാപകനായ ശിവരഞ്ജിത് പൊതിരെ തല്ലുകയായിരുന്നു.
സ്കൂളിൽ അയഞ്ഞ വസ്ത്രം ധരിച്ചെത്തിയതിന് മിഥുനെ അദ്ധ്യാപകൻ ശകാരിച്ചു. ഇത്തരത്തിലുള്ള ഷർട്ട് ധരിച്ചത് എന്തിനാണെന്ന് അദ്ധ്യാപകൻ ചോദിച്ചു. എന്നാൽ ഈ ചോദ്യത്തിന് മിഥുൻ വ്യക്തമായ ഉത്തരം നൽകിയില്ല എന്നാരോപിച്ചാണ് വിദ്യാർത്ഥിയെ മർദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു. ക്രൂരമായ മർദ്ദനത്തിൽ, മിഥുന്റെ ചെവിയ്ക്കും, കഴുത്തിനും, കൈയ്ക്കും, മുതുകിനും പരിക്കേറ്റു.
സംഭവത്തെ തുടർന്ന് മിഥുന്റെ മാതാപിതാക്കൾ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചു. ശേഷം അദ്ധ്യാപകനെതിരെ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അദ്ധ്യാപകനായ ശിരഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തു. അദ്ധ്യാപകനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
ജില്ലാ ഫുട്ബോൾ ടീമിലെ അംഗമാണ് മർദ്ദനമേറ്റ മിഥുൻ. പഠനത്തിലും മിഥുൻ മിടുക്കനാണെന്നാണ് മറ്റ് അദ്ധ്യാപകർ അഭിപ്രായപ്പെടുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന മെഡിക്കൽ പ്രവേശന പരീക്ഷയിൽ സ്കൂളിന്റെ റാങ്ക് സ്വപ്നമാണ് മിഥുൻ എന്ന് അദ്ധ്യാപകർ കൂട്ടിച്ചേർത്തു.
Comments