ചെന്നൈ ; സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ സഞ്ചരിച്ച ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്നു വീഴുന്ന വീഡിയോ റെക്കോർഡ് ചെയ്ത മൊബൈൽ ഫോൺ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിലെ കുനൂരിന് സമീപം നടന്ന ഹെലികോപ്റ്റർ അപകടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ഫോണാണ് പിടിച്ചെടുത്തത്. വിശദ പരിശോധനയ്ക്കായി കോയമ്പത്തൂർ പോലീസിലെ ഫോറൻസിക് വിഭാഗത്തിന് ഫോൺ കൈമാറി.
മലയാളിയും കോയമ്പത്തൂർ രാമനാഥപുരം തിരുവള്ളുവർ നഗറിൽ താമസിക്കുന്ന ഫോട്ടോഗ്രാഫറുമായ വൈ ജോയ് എന്ന കുട്ടിയാണ് ഈ വീഡിയോ പകർത്തിയത്. കാട്ടേരി റെയിൽപാളത്തിന് സമീപം നിൽക്കവെയാണ് ഈ നിർണായക സംഭവം കുട്ടിയുടെ ശ്രദ്ധയിൽ പെട്ടത്. അപ്പോൾ തന്നെ വീഡിയോ ചിത്രീകരിച്ചു. തുടർന്ന് ജോയും സുഹൃത്ത് എച്ച് നാസറും കോയമ്പത്തൂർ സിറ്റി പോലീസ് കമീഷണർ ഓഫീസിൽ എത്തി അന്വേഷണവുമായി സഹകരിക്കുമെന്നും അറിയിച്ചിരുന്നു.
വീഡിയോയുടെ വിശ്വാസ്യതയും കൃത്യമായ സമയവുമറിയാനാണ് മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. താഴ്ന്ന് പറന്ന ഹെലികോപ്റ്റർ കനത്ത മൂടൽമഞ്ഞിനകത്തേക്ക് പ്രവേശിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്താനാണ് തീരുമാനം. സംഭവസമയത്ത് മേഖലയിലെ കാലാവസ്ഥ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments