വാഷിങ്ടൺ: അമേരിക്കയിലെ ആറ് സംസ്ഥാനങ്ങളിലായുണ്ടായ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 80 ആയി. കെൻ്റക്കി ജില്ലാ ജഡ്ജി ബ്രയാൻ ക്രിക്കും അപകടത്തിൽ കൊല്ലപ്പട്ടതായാണ് വിവരം. കെൻ്റക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ ഡി മിന്റൺ ആണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. വെള്ളിയാഴ്ച വൈകീട്ടും ശനിയാഴ്ച പുലർച്ചെയുമായിട്ടായിരുന്നു കനത്ത നാശം വിതച്ച് യുഎസിൽ ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്.
കഴിഞ്ഞ ആഴ്ചയിൽ ഏകദേശം 50ഓളം ചുഴലിക്കാറ്റുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. അർക്കൻസാസ്, ഇല്ലിനോയിസ്, കെൻ്റക്കി, മിസിസിപ്പി, മിസൗറി, ടെന്നസി എന്നിവിടങ്ങളിൽ കൊടുങ്കാറ്റ് വീശിയിട്ടുണ്ട്.
മരണസംഖ്യ ഇനിയും കൂടുമെന്നും 100 കവിയുമെന്നുമാണ് അധികൃതർ നൽകുന്ന സൂചന. വൈദ്യുതിയില്ലാത്തതും അതിശൈത്യ കാലാവസ്ഥയും മറ്റ് വെല്ലുവിളികളും നൽകുന്നുണ്ട്. കെൻ്റക്കിയിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് ഗവർണർ വ്യക്തമാക്കി. ചെറിയ കുട്ടികൾ ഉൾപ്പടെയുള്ളവരാണ് അപകടത്തിൽ മരിച്ചത്. ഏകദേശം 50,000 ദേശവാസികൾ വൈദ്യുതി ഇല്ലാതെ ക്ലേശമനുഭവിക്കുകയാണ്. സംസ്ഥാനത്തെ മരണസംഖ്യ ഉയരാനിടയുണ്ടെന്നും ഗവർണർ അറിയിച്ചു.
സംസ്ഥാനത്തിന്റെ പടിഞ്ഞാറ് വശത്താണ് ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിച്ചിട്ടുള്ളത്. കെൻ്റക്കിയിലെ ആമസോൺ ഗോഡൗണും ചുഴലിക്കാറ്റിൽ പൂർണമായി തകർന്നടിഞ്ഞിട്ടുണ്ട്. ഇവിടെ ആറ് പേർ മരിച്ചതായാണ് റിപ്പോർട്ട്.
Comments