ന്യൂയോർക്ക്: ആഗോളതലത്തിലെ ദാരിദ്ര്യം വർദ്ധിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. കൊറോണ പ്രതിസന്ധിമൂലം ലോകത്താകമാനം 50 കോടിപേരാണ് കടുത്ത ദാരിദ്ര്യത്തിലേക്ക് വീണിരിക്കുന്നതെന്ന് യു.എൻ മുന്നറിയിപ്പ് നൽകി. കൊറോണ മൂലം രണ്ടു ദശകമായി രൂപപ്പെട്ടു വന്ന സന്തുലിതാവസ്ഥ തകിടംമറിഞ്ഞു. അസന്തുലിതാവസ്ഥ ആരോഗ്യ ഭക്ഷ്യരംഗത്തെ സുരക്ഷയെ കാര്യമായി ബാധിച്ചെന്നും സഹായിക്കാൻ സാധിക്കുന്ന പലരാജ്യങ്ങൾക്കും കൊറോണ ബാധമൂലം മുന്നേറാനാകുന്നില്ലെന്നും യു.എൻ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര ആരോഗ്യ സമഗ്രവിശകലന പരിപാടിയുടെ ഭാഗമായാണ് യു.എൻ ദരിദ്രസൂചികയുടെ അവലോകനം പുറത്തുവിട്ടത്. കൊറോണ മൂന്നാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. നമുക്ക് ആഗോള തലത്തിലെ ആരോഗ്യരംഗത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. എല്ലാവരുടേയും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ കാര്യമായി ശ്രദ്ധിക്ക ണമെന്ന് അന്റോണിയോ ഗുട്ടാറസ് സൂചിപ്പിക്കുന്നു.
ആഗോളതലത്തിൽ ചെറുരാജ്യങ്ങളിലടക്കം മികച്ച മുതൽമുടക്ക് ആരോഗ്യരംഗത്ത് ആവശ്യമാണ്. ഗ്രാമീണ മേഖലകളിൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ വർദ്ധിക്കണം. ഒരു ജനവിഭാഗവും അവഗണിക്കപ്പെട്ടുപോകരുതെന്നും ഗുട്ടാറസ് പറഞ്ഞു. 1930ന് ശേഷം കടന്നുപോകുന്ന ഏറ്റവും മോശം സാമ്പത്തിക അവസ്ഥയെയാണ് നാം നേരിടുന്നത്. ഇവിടെ വേണ്ടത് പരസ്പര സഹായമാണെന്നും ഗുട്ടാറസ് സൂചിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് ഗബ്രിയേസിസും ആരോഗ്യരംഗത്തെ സമഗ്രമായ റിപ്പോർട്ട് സഭയ്ക്ക് മുമ്പാകെ അവതരിപ്പിച്ചു.
Comments