കൊല്ലം: ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും ഹിന്ദുത്വവാദികളുടേതല്ലെന്നുമുള്ള രാഹുൽ ഗാന്ധിയുടെ പരാമർശം കോൺഗ്രസ് പാർട്ടിയുടെ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളത്തിലും പാർട്ടി ഇതേ നിലപാട് തന്നെ പറയുമെന്നും സതീശൻ പറഞ്ഞു. കൊല്ലത്ത് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘ ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണെന്നാണ് രാഹുൽ പറഞ്ഞത്. ഹിന്ദു എന്നത് ഒരു ജീവിത ക്രമമാണ്. ഹിന്ദുത്വ എന്നാൽ രാഷ്‌ട്രീയ അജണ്ടയാണ്.
ഞാനൊരു ഹിന്ദുമത വിശ്വാസിയാണ്. ക്ഷേത്ര ആരാധനയിൽ വിശ്വസിക്കുന്ന ആളാണ്. അങ്ങനെയിരിക്കെ മറ്റൊരു മതവിശ്വാസത്തെ ചോദ്യം ചെയ്താൽ ഞങ്ങൾ വിമർശിക്കും. അതാണ് ഇന്ത്യൻ മതേതരത്വത്തിന്റെ പൂർണ്ണമായ അർത്ഥം. ആ അർത്ഥത്തിലാണ് രാഹുൽ പ്രസംഗിച്ചത്. അത് കോൺഗ്രസ് നയം തന്നെയാണ്. അതിനെ സംഘപരിവാർ രീതിയിലാക്കാൻ ശ്രമിക്കേണ്ടെന്നും’ സതീശൻ പറഞ്ഞു. രാഹുൽ പറഞ്ഞത് കോൺഗ്രസിന്റെ നയമാണെന്നും, തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും സതീശൻ ചൂണ്ടിക്കാണിച്ചു. കേരളത്തിലും അത് തന്നെയാണ് കോൺഗ്രസ് സംസാരിക്കാൻ പോകുന്നതെന്നും സതീശൻ പറയുന്നു.
ജയ്പൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ഹിന്ദുവിനെയും ഹിന്ദുത്വവാദികളേയും കുറിച്ചുള്ള രാഹുലിന്റെ പരാമർശം. ‘ രാജ്യത്തെ രാഷ്‌ട്രീയത്തിൽ ഇന്ന് രണ്ട് വാക്കുകൾ തമ്മിലൊരു ഏറ്റുമുട്ടൽ നടക്കുകയാണ്. ഒരു വാക്ക് ഹിന്ദു എന്നും മറ്റേത് ഹിന്ദുത്വവാദി എന്നുമാണ്. ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണ്. ഇന്ത്യ ഹിന്ദുക്കളുടേതാണ്, എന്നാണ് ഹിന്ദുത്വവാദികളുടേതല്ല. ഞാൻ ഹിന്ദുവാണ്. എന്നാൽ ഹിന്ദുത്വവാദിയല്ല. ഹിന്ദുത്വവാദികൾക്ക് ഏത് വിധേനയും അധികാരത്തിൽ തുടരണമെന്നത് മാത്രമാണ് ആഗ്രഹം. അതല്ലാതെ അവർക്ക് മറ്റൊരു ലക്ഷ്യമില്ലെന്നുമായിരുന്നു’ രാഹുലിന്റെ പരാമർശം.
Comments