വരണാസി: ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടേയും കരുത്തിന്റെ പ്രതീകമായാണ് കാശീ വിശ്വനാഥന്റെ മണ്ണ് മാറിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചുരുങ്ങിയ സമയംകൊണ്ട് ജനങ്ങൾ നടത്തിയ പരിശ്രമമാണ് ഈ നേട്ടം കൈവരിക്കാൻ കാരണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു . കാശീ വിശ്വനാഥ ക്ഷേത്രം ആദ്ധ്യാത്മിക ഇടനാഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം മുഴുവൻ ഭാരതത്തെ അറിയുന്നത് വരാണസി എന്ന പുണ്യനഗരിയുടെ പേരിലാണ്. കാശീ വിശ്വനാഥൻ വിരാജിക്കുന്ന മണ്ണ് പുരാതന കാലം മുതൽ തീർത്ഥാടന കേന്ദ്രമാണ്. അത് അത്യാധുനിക സൗകര്യങ്ങളോടെ അതേ സമയം ആദ്ധ്യാത്മികത ഒട്ടും മങ്ങാതെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ബാദ്ധ്യസ്ഥരാണെന്നും നരേന്ദ്രമോദി പറഞ്ഞു.
മൂന്ന് പ്രതിജ്ഞ ഈ മണ്ണിൽ നിന്നും നിങ്ങളെടുക്കണമെന്ന് ആഗ്രഹിക്കുന്നു. അതിലൊന്ന് ശുചിത്വ ഭാരതം എന്നത് ജീവിതവ്രതമാക്കുക എന്നതാണ്. രണ്ടാമത്തേത് ജലത്തെ ശുദ്ധമായി നിലനിർത്തണമെന്നതാണ്. മൂന്നാമത്തേത് നമ്മുടെ കാര്യക്ഷമത വർദ്ധിപ്പിച്ച് നാം ആത്മനിർഭരത നേടും എന്നതാണെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ഭാരതത്തിലെ എല്ലാ സന്യാസി പരമ്പരകളും തങ്ങളുടെ ജീവിതത്തിലെ മോക്ഷകാലം കഴിച്ചുകൂട്ടിയ പവിത്രമായ ഈ ഭൂമിയാണിത്. കാലഘട്ടത്തിനനുസരിച്ച് മികച്ച സൗകര്യമുള്ള മഹാനഗരിയാക്കുക എന്ന കർത്തവ്യമാണ് നമുക്ക് മുന്നിലുള്ളത്. ആയിരക്കണക്കിന് തൊഴിലാളികൾ കഴിഞ്ഞ 7 വർങ്ങളായി ചെയ്തതത് അത്ഭുതകരമായ പരിശ്രമമാണെന്നും നരേന്ദ്രമോദി പറഞ്ഞു.
രാമചരിത മാനസം തുളസീദാസ് എഴുതിയ ഭൂമിയാണിത്, കബീർദാസിന്റെ ഭക്തി കണ്ട ഭൂമിയും ഇതുതന്നെ. ഇവിടെയാണ് ജൈന ദിഗംബരന്മാരും ബുദ്ധസന്യാസിമാരും ശങ്കരാ ചാര്യപരമ്പരയിലേയും സിഖ് പരമ്പരയിലേയും എല്ലാ ഗുരുക്കന്മാരും അവരുടെ തപസ്സനുഷ്ഠിച്ചത്.
സ്വാതന്ത്ര്യസമര സേനാനികളും രാജപരമ്പരകളും കലാ സാംസ്ക്കാരിക രംഗത്തെ പ്രമുഖരുടേയും ജന്മദേശമാണ് കാശി. അദമ്യമായ ഊർജ്ജമാണ് ഈ മണ്ണ് നൽകുന്നത്. ഒപ്പം ഇന്ത്യയിലെ എല്ലാ ഭാഗത്തുനിന്നും ജനലക്ഷങ്ങൾ എത്തുന്ന മണ്ണാണിത്. ഭാരതത്തിന്റെ എല്ലാ ഭാഷകളും കൈകാര്യം ചെയ്യാനറിയാവുന്ന കച്ചവടക്കാരും റിക്ഷാ വണ്ടിക്കാരും വഞ്ചിതുഴയുന്നവരും ബോട്ടുജീവനക്കാരും ഇന്ത്യ ഒന്നാണെന്ന സന്ദേശമാണ് നൽകുന്നത്.
അധിനിവേശ ശക്തികൾ തകർക്കാൻ ശ്രമിച്ച ക്ഷേത്രത്തെ പുനരുദ്ധരിച്ചത് അഹല്യഭായി ഹോൾക്കറെന്ന മഹാരാഷ്ട്രയിൽ ജനിച്ച രാജ്ഞിയായിരുന്നു. പഞ്ചാബിൽ നിന്നും വിശ്വനാഥ
ക്ഷേത്രത്തിനായി രാജാ രഞ്ജിത് സിംഹനാണ് സ്വർണ്ണം നൽകിയത്. റാണിഭവാനി പശ്ചിബംഗാളിൽ നിന്നും ധനം കാശിയിലേക്ക് എത്തിച്ചു. മൈസൂറിൽ നിന്നും രാജകുടുബങ്ങളും നൽകിയത് അളവറ്റ സഹായങ്ങളായിരുന്നു. കാശീ വിശ്വനാഥ ക്ഷേത്രം ഈ നാടിന്റെ ആദ്ധ്യാത്മിക കേന്ദ്രമാണെന്നതിന്റെ ഇതിലും വലിയ എന്ത് ഉദാഹരണം വേണമെന്നും പ്രധാനമന്ത്രി ചോദിച്ചു.
ദക്ഷിണ ഭാരതം കാശിയിലേക്ക് ഒഴുക്കുന്നു. വരാണസി പാപ നിവാരണിയാണ്. മാധ്വാചാര്യൻ പറഞ്ഞ വാക്കുകളാണിത്.സുബ്രഹ്മണ്യഭാരതിക്ക് ദിശാ ദർശനം ലഭിച്ചത് കാശിയിലെത്തിയപ്പോഴാണ് എന്നദ്ദേഹവും പറഞ്ഞിട്ടുണ്ട്. കാശീ നഗരത്തിലെ സന്യാസിമാരുടെ ഉപദേശം കാഞ്ചീപുരത്ത് എത്തിക്കുമെന്ന് പ്രതിജ്ഞയെടുത്ത സ്വാതന്ത്ര്യസമരസേനാനിയുടെ വാക്കുകൾ ഒരു ശക്തിയാണ്. ചന്ദ്രശേഖർ ആസാദെന്ന വീരപുരുഷന്റെ മണ്ണാണിതെന്നും നരേന്ദ്രമോദി പറഞ്ഞു.
12 ജ്യോതിർലിംഗ ദർശനമാണ് ഭാരതീയന്റെ കരുത്ത്. അതിന് തക്കവിധം കഴിഞ്ഞ 7 വർഷമായി കാശി വികസനത്തിന്റെ പാതയിലാണ്. ഇത് നിർണ്ണായക മുഹൂർത്തമാണ്. നമ്മുടെ വിശ്രമമില്ലാത്ത കർത്തവ്യത്തിന്റെ ഉദാഹരണമാണ്. ഒന്നും അസംഭവ്യമല്ല എന്ന് നാം തെളിയിക്കുന്നു. എല്ലാ ഭാരതീയന്റെ കയ്യിലും ആ ശക്തിയുണ്ട്. നാം തപസ്സ്വികളാണ്. രാത്രിയും പകലും നാം പണിയെടുക്കും. വിനാശകാരികളായവർക്ക് ഒരിക്കലും മറികടക്കാനാകാത്ത ശക്തിയെയാണ് നാം സൃഷ്ടിക്കുന്നതെന്നും നരേന്ദ്രമോദി ഓർമ്മിപ്പിച്ചു.
നമ്മളെങ്ങനെ ലോകത്തെ വിശാല അർത്ഥത്തിൽ കണ്ടു എന്നതുപോലെ ഇന്ന് ലോകം നമ്മെ കണ്ടുതുടങ്ങിയിരിക്കുന്നു. ഇന്നത്തെ ഭാരതം സോമനാഥം ക്ഷേത്രത്തിന്റെ ഭംഗി ആസ്വദിച്ച് ഇരിക്കുന്നവരല്ല. ഒപ്പം തന്നെ ലോകത്തെ ബന്ധിപ്പിക്കുന്ന അത്യാധുനിക ഒപ്റ്റിക്കൽ ഫൈബർ സമുദ്രത്തിലൂടെ വിവിധ രാജ്യങ്ങളിലേക്ക് ബന്ധപപ്പെടുത്ത പണി അതേ വേഗതിയിലാണ് പൂർത്തിയാക്കുന്നത്. കാശീവിശ്വനാഥനെ സംരക്ഷിക്കുന്നതിനൊപ്പം ശാസ്ത്ര പ്രതിരോധ മേഖലകളിൽ ഇന്ത്യൻ പ്രതിഭകളെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന തയ്യാറെടുപ്പിലാണ് ഇന്ത്യയെന്ന് മറക്കരുത്. അയോദ്ധ്യമാത്രമല്ല ഉയരുന്നത് എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകളും അതേ വേഗത്തിൽ പൂർത്തിയാവുകയാണെന്നും നാം മറക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുതിയ ഭാരതം വികസിക്കുകയാണ്. അയോദ്ധ്യയിൽ നിന്ന് ജനക്പൂരിലേക്ക് ദേശീയപാത, രാമായണ സർക്യൂട്ട് , ബൗദ്ധ തീർത്ഥാടന കേന്ദ്രമായ കുശിനഗരിൽ വിമാനത്താവളം, സിഖ് ഹഗുരുവിന്റെ കർതാർപൂറിലേക്ക് തീർത്ഥപാത. ഉത്തരാഖണ്ഡിലേക്ക് കേബിൾ കാർ സംവിധാനം, കേരളം മുതൽ കശ്മീരം വരെ ഗുരുവായൂർ മുതൽ ശ്രീനഗരം വരെ എല്ലാ മഹാക്ഷേത്രങ്ങളിലേക്കും യാത്ര സൗകര്യങ്ങളെല്ലാം അതിവേഗം പുരോഗമിക്കുകയാണെന്ന് മറക്കരുതെന്നും നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ടുപോയ അന്നപൂർണ്ണമാതാ പ്രതിമ 100 വർഷത്തിന് ശേഷം വിദേശത്ത് നിന്നും എത്തിച്ച് കാശിയിൽ സ്ഥാപിച്ചുകഴിഞ്ഞു. ഇനി ഭാരതത്തിലെ ഒരു വ്യക്തിയും പട്ടിണികിടക്കില്ലെന്ന ദൃഢപ്രതിജ്ഞയാണ് കേന്ദ്രസർക്കാറിന്റേത്. അതിന്റെ പ്രതീകമാണ് അന്നപൂർണ്ണല ദേവിയുടെ സാന്നിദ്ധ്യമെന്നും മറക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments