ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്‌ട്രീയ പ്രവർത്തനത്തെ പുകഴ്‌ത്തി രാഷ്‌ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഒരാൾക്ക് പ്രധാനമന്ത്രിയാവണമെങ്കിൽ നിരവധി കഴിവുകൾ ആവശ്യമാണ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ കഴിവുകളുടെയും മിശ്രിതമാണെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രശാന്തിന്റെ പരാമർശം. നേരത്തെയും മോദിയുടെ ഗുണമേന്മകളെ പുകഴ്‌ത്തിക്കൊണ്ട് പ്രശാന്ത് കിഷോർ രംഗത്തെത്തിയിരുന്നു.
സമൂഹത്തിന്റെ മേലേത്തട്ട് മുതൽ താഴെത്തട്ട് വരെയുള്ളയാളുകളെ പൂർണമായും മനസിലാക്കാൻ സാധിച്ചിട്ടുള്ള മറ്റൊരു രാഷ്‌ട്രീയ പ്രവർത്തകനും ഉണ്ടാകില്ല. പ്രധാനമന്ത്രിയുടെ രാഷ്‌ട്രീയ ജീവിതം നോക്കിയാൽ തന്നെ അത് മനസിലാകും. രാഷ്‌ട്രീയ ജീവിതത്തിന്റെ ആദ്യ കാലഘട്ടത്തിൽ ഏകദേശം 15 വർഷത്തോളം അദ്ദേഹം ആർഎസ്എസ് പ്രചാരക് ആയി പ്രവർത്തിച്ചുവെന്ന് പ്രശാന്ത് പറഞ്ഞു. ജനങ്ങളുമായി അടുത്ത് ഇടപഴകാനും പ്രവർത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. പിന്നീട് 15 വർഷം രാഷ്‌ട്രീയ സംഘാടകനായി നിരവധി പ്രവർത്തനങ്ങൾ ചെയ്തു. സംഘടനാ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനും പാർട്ടിയുടെ പ്രവർത്തനങ്ങൾക്കും അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു. തുടർന്ന് 15 വർഷം മുഖ്യമന്ത്രിയാവുകയും അവിടെ നിന്നും പ്രധാനമന്ത്രിയാവുകയും ചെയ്തു.
ഇങ്ങനെ 50 ഓളം വർഷം അതുല്യമായ രാഷ്‌ട്രീയ ജീവിതമാണ് അദ്ദേഹം നയിച്ചത്. ജനങ്ങളുടെ ആവശ്യം മനസിലാക്കിക്കൊണ്ട് രാജ്യത്തെ മികച്ച രീതിയിൽ മുന്നോട്ട് നയിക്കാൻ മാത്രം അനുഭവ സമ്പത്തുളള മറ്റൊരു രാഷ്‌ട്രീയ പ്രവർത്തകനെയും തനിക്ക് അറിയില്ലെന്നും പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു.
Comments