തിരുവനന്തപുരം : എക്സൈസ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് മദ്യ കമ്പനികളും ബിവറേജസ് കോർപ്പറേഷനും തമ്മിലുള്ള തർക്കം പരിഹരിച്ചതായി വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ. മദ്യ കമ്പനികൾ സർക്കാരിലേക്ക് അടയ്ക്കേണ്ട എക്സൈസ് ഡ്യൂട്ടി ബിവറിജസ് കോർപ്പറേഷൻ തുടർന്നും മുൻകൂറായി അടയ്ക്കും. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനം വരെ ഈ നയം തുടരുമെന്നും മന്ത്രി അറിയിച്ചു. മദ്യക്കമ്പനികളുടെ ആവശ്യം പരിഗണിച്ചു മന്ത്രി എം.വി.ഗോവിന്ദന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണു കമ്പനികൾക്ക് അനുകൂലമായ തീരുമാനമുണ്ടായത്.
മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി ബിവറേജസ് കോർപ്പറേഷനാണ് അടച്ചിരുന്നത്. ഇത് അബ്കാരി ചട്ടത്തിന് വിരുദ്ധമായതിനാൽ അക്കൗണ്ട് ജനറലിന്റെ ഓഡിറ്റിൽ വിമർശനമുയർന്നു. ഇതോടെ ഈ രീതി അവസാനിപ്പിച്ച് കമ്പനികളോട് നേരിട്ട് എക്സൈസ് ഡ്യൂട്ടി അടയ്ക്കാൻ ബെവ്കോ നിർദ്ദേശിച്ചു.
എന്നാൽ ഇതിന്റെ പേരിൽ രണ്ടാഴ്ചയോളമായി മദ്യ കമ്പനികൾ മദ്യവിതരണം നിർത്തിവെക്കുകയായിരുന്നു. തുടർന്ന് ഡിസ്റ്റലറി ഉടമകളുടെ സംഘടന നൽകിയ നിവേദനം പരിഗണിച്ചാണ് മന്ത്രി ചർച്ച നടത്തിയത്. മദ്യവിതരണം നിർത്തിവെച്ച് ഭീഷണിപ്പെടുത്തിയ കമ്പനികൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കിയിരിക്കുകയാണ്.
Comments