ലക്‌നൗ: ഭാരതീയരുടെ സ്വപ്‌നപദ്ധതിയായ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങ് ഇന്ന് മനം നിറയ്‌ക്കുന്ന നിരവധി കാഴ്ചകൾക്കാണ് സാക്ഷിയായത്.രാജ്യത്തിന്റെ സ്വപ്‌ന പദ്ധതി യാഥാർത്ഥ്യത്തിലെത്തിച്ച പ്രധാനമന്ത്രിയെ ആർപ്പുവിളികളോടെയാണ് ജനങ്ങൾ വരവേറ്റത്. പുഷ്പവൃഷ്ടി നടത്തിയും തലപ്പാവണിയിച്ചും ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിച്ചു. സുരക്ഷാ മുൻകരുതലുകൾ കണക്കിലെടുക്കാതെ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വാതിൽ തുറന്ന് ജനങ്ങളെ കാണാനും അവരുടെ സ്നേഹം സ്വീകരിക്കാനും പ്രധാനമന്ത്രിയും തയ്യാറായി.
കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിക്ക് വേണ്ടി രാപ്പകലില്ലാതെ പ്രവർത്തിച്ച തൊഴിലാളികളോടൊപ്പം തറയിലിരിക്കുന്ന പ്രധാനമന്ത്രിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഭരണനായകൻ സാധാരണ ജനങ്ങളോടൊപ്പം സുന്ദര നിമിഷം എന്നാണ് പലരും ഈ കാഴ്ചയെ വിശേഷിപ്പിച്ചത്.
തൊഴിലാളികളുടെ സമീപം പ്രധാനമന്ത്രിക്കായി പ്രത്യേക ഇരിപ്പിടം സജ്ജമാക്കിയിരുന്നുവെങ്കിലും അദ്ദേഹം ഇരിപ്പിടം മാറ്റി തൊഴിലാളികളോടൊപ്പം തറയിലിരിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഈ പ്രവർത്തി തൊഴിലാളികളുടെ ആവേശം ഇരട്ടിപ്പിച്ചു.
നിർമാണ തൊഴിലാളികളടക്കം ക്ഷേത്രത്തിന് പുതിയ മുഖം നൽകാൻ പ്രവർത്തിച്ച 2,500 പ്രവർത്തകരോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും അവരെ പുഷ്പവൃഷ്ടി നടത്തി ആദരിക്കുകയും ചെയ്തിരുന്നു.എന്നും ജനങ്ങളോടൊപ്പം എന്ന പ്രധാനമന്ത്രിയുടെ രീതിയാണ് വാരണാസിയിൽ ഒന്നുകൂടി അരക്കിട്ടുറപ്പിച്ചത്.
https://www.facebook.com/janamtv/videos/1430457957355558
ക്ഷേത്ര സമുച്ചയത്തെ ഗംഗാ നദിയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് കാശി വിശ്വനാഥക്ഷേത്ര ഇടനാഴി. ഇതിന്റെ നിർമ്മാണം 2019 മാർച്ച് എട്ടിനാണ് ആരംഭിച്ചത്. 800 കോടി രൂപയാണ് പദ്ധതിയ്‌ക്കായി കേന്ദ്രസർക്കാർ ചിലവിട്ടിരിക്കുന്നത്. പ്രശസ്ത ആർക്കിടെക് ആയ ഭിമൽ പട്ടേൽ ആണ് കാശിവിശ്വനാഥ ക്ഷേത്ര ഇടനാഴി രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ മറ്റൊരു സ്വപ്നപദ്ധതിയായ സെൻട്രൽ വിസ്തയുടെ അമരക്കാരനും അദ്ദേഹമാണ്. 50 അടി വീതിയിൽ പാതയൊരുക്കി 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളെ സംയോജിപ്പിച്ചാണ് ഇടനാഴി നിർമ്മിച്ചിരിക്കുന്നത്.
Comments