കോട്ടയം: പ്രളയ സമയത്ത് കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിലൂടെ ഓടിച്ചതിന് സസ്പെൻഷനിലായ ഡ്രൈവർ ജയദീപിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കഴിഞ്ഞ ഒക്ടോബർ 16ന് പൂഞ്ഞാർ സെന്റ്മേരീസ് പള്ളിയുടെ ഭാഗത്തെ വെള്ളക്കെട്ടിലേക്ക് ബസ് ഓടിച്ചുകയറ്റി അഞ്ച് ലക്ഷത്തിൽ അധികം രൂപയുടെ നാശനശഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ചാണ് ജയദീപിനെതിരെ കേസെടുത്തത്.
കേസിൽ സർക്കാരിന്റെ ആരോപണം മുഴുവൻ മുഖവിലയ്ക്കെടുത്താലും ആരോപണം നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഗതാഗതമന്ത്രി പത്രസമ്മേളനം വിളിച്ചു ചേർത്ത ശേഷം കേസെടുത്തതും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് ഉപാധികളോടെ ജയദീപിന് മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ ഗതാഗതമന്ത്രിയുടെ നിർദ്ദേശ പ്രകാരം ജയദീപിനെ സസ്പെൻഡ് ചെയ്തിരുന്നു. അവധി ചോദിച്ച് ലഭിക്കാതിരുന്ന തനിക്ക് ഈ സസ്പെൻഷൻ വലിയ അനുഗ്രഹമായെന്നാണ് ജയദീപ് പ്രതികരിച്ചത്. കെഎസ്ആർടിസി മാനേജ്മെന്റിനെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. തുടർന്ന് ജയദീപിന്റെ ലൈസൻസ് റദ്ദാക്കാനും തീരുമാനിച്ചിരുന്നു.
Comments