ബീജിങ്: കൊറോണ പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസുകൾ സ്വീകരിക്കുകയും, നേരത്തെ രോഗബാധ ഉണ്ടാവുകയും ചെയ്തവർക്ക് ഒമിക്രോൺ വകഭേദത്തിൽ നിന്നും ശക്തമായ പ്രതിരോധം ലഭിക്കുന്നതായി പഠനം. ചൈനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫുഡ് ആൻഡ് ഡ്രഗ് കൺട്രോളിലെ ഗവേഷകരാണ് പഠനം നടത്തിയത്. വാക്‌സിൻ സ്വീകരിക്കുകയും കൊറോണ വരികയും ചെയ്തവരുടെ രോഗപ്രതിരോധ ശേഷിയിൽ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഒമിക്രോണിനെതിരെ ഇവരുടെ ശരീരത്തിൽ ശക്തമായ പ്രതിരോധം ഉണ്ടാകുമെന്നും എമേർജിങ് മൈക്രോബ്‌സ് ആൻഡ് ഇൻഫെക്ഷൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. അതേസമയം കൊറോണയുടെ മറ്റ് വകഭേദങ്ങളെക്കാൾ ഒമിക്രോണിന് വ്യാപനശേഷി കൂടുതലാണെന്നും ഇവർ പറയുന്നു.
ഒമിക്രോൺ ഉയർത്തുന്ന വെല്ലുവിളി വലുതാണെങ്കിലും ആർക്കും ഗുരുതര പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ തീവ്രത കുറവാണെങ്കിലും പ്രതിരോധശേഷി തീരെ കുറഞ്ഞവരിൽ ഒമിക്രോൺ പ്രശ്‌നമായേക്കാമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യയിൽ ഇതുവരെ 40 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. മഹാരാഷ്‌ട്രയിലാണ് ഇന്നലെ പുതിയതായി രണ്ട് കേസുകൾ കൂടി സ്ഥിരീകരിച്ചത്. ദുബായിൽ നിന്ന് മടങ്ങി എത്തിയതാണ് ഇവർ. അതേസമയം 90 മിനിട്ടിനുള്ളിൽ കൊറോണ ഫലം ലഭ്യമാകുന്ന ആർടിപിസിആർ പരിശോധനാ സംവിധാനം ഐഐടി ഡൽഹിയിലെ ഗവേഷകർ വികസിപ്പിച്ചു.
Comments