കോട്ടയം:ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇടത് നേതാക്കൾ നടത്തിയ വഴിവിട്ട ഇടപെടലുകളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു. എംജി സർവ്വകലാശാല അറുപത് ലക്ഷം രൂപ മുടക്കി നിർമിച്ച ലഹരിബോധവൽക്കരണ ഡോക്യുമെന്ററിയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജലീലിന്റെ പിടിവാശിയിലൂടെ വെളിച്ചം കാണാതെ പോയത്. മുൻ രജിസ്ട്രാറും ഡോക്യുമെന്ററി സംവിധായകനുമായ എം.ആർ.ഉണ്ണിയാണ് ജലീലിനെതിരെ രംഗത്തെത്തിയത്.
നിത്യേന സർവ്വകലാശാല വിഷയങ്ങളിൽ ഇടപെട്ടിരുന്ന ജലീൽ വൈസ് ചാൻസലറുടെ പല അധികാരങ്ങളേയും മറികടന്നാണ് പലതും ചെയ്തിരുന്നതെന്ന ആരോപണം ശക്തമായിരുന്നു. മുമ്പ് മാർക്ക് വിവാദവും ചട്ടവിരുദ്ധനിയമനവും ജലീലിനെതിരെ ഉയർന്നിരുന്നു. ഒരു സ്വകാര്യ വാർത്താചാനലിന് നൽകിയ അഭിമുഖത്തിലാണ് രജിസ്ട്രാർ ജലീലിന്റെ വഴിവിട്ട ഇടപെടലുകൾക്കെതിരെ തെളിവുനിരത്തിയത്. മഹാത്മാ ഗാന്ധി സർവ്വകലാശാല മയക്കുമരുന്ന്, ലഹരി ഉപയോഗത്തിനെതിരെ ഉളള ബോധവൽക്കരണത്തിനായി മഹാത്മാ ഗാന്ധി സർവ്വകലാശാല അറുപതുലക്ഷം മുടക്കി നിർമ്മിച്ച ട്രിപ് എന്ന സിനിമ പെട്ടിയിലായിപ്പോയത് ഉൾപ്പെടെയുളള ആരോപണങ്ങളാണ് ജലീലിനെതിരെ ഇപ്പോൾ ഉയരുന്നത്. വിദ്യാഭ്യാസമന്ത്രിയായിരുന്ന രവീന്ദ്രനാഥിന്റെ കാലത്ത് സമക്ഷം എന്ന ഡോക്യുമെന്ററി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രദർശിപ്പിച്ചിരുന്നു. ഇതും മഹാത്മാഗാന്ധി സർവ്വകലാശാലയാണ് നിർമ്മിച്ചത്.
ബോധവൽക്കരണ ഡോക്യുമെന്ററി വിഭാഗത്തിൽ മയക്കുമരുന്ന് വിഷയത്തിൽ ജലീൽ വളരെ പെട്ടന്ന് ഇടപെട്ടതിൽ വലിയ ദുരൂഹതയുണ്ട്. മന്ത്രിക്ക് പിന്നിൽ ആരുടെ സമ്മർദ്ദമാണു ണ്ടായിരുന്നത് എന്ന് അന്വേഷിക്കേണ്ടതാണ്. യുവതലമുറയെ കാർന്നുതിന്നുന്ന മയക്കുമരുന്ന് വിഷയം ക്യാമ്പസുകളില്ലല്ലാതെ എവിടെ കാണിക്കുമെന്നും ഉണ്ണി ചോദിക്കുന്നു.
മയക്കുമരുന്നിനെതിരെ ശക്തമായ ബോധവൽക്കണത്തിന്റെ ഭാഗമായി നിർമ്മിച്ച ഡോക്യുമെന്ററി കോളേജുകളിൽ കാണിക്കുന്നതിനെതിരെ ജലീൽ ശക്തമായി എതിർക്കുകയായിരുന്നു. ഇതിനായി ഉദ്യോഗസ്ഥ തലത്തിൽ പല അന്വേഷണങ്ങളും ഭീഷണിയും ഉണ്ടായെന്നും ഉണ്ണി പറയുന്നു. ജലീലിന്റെ കടുംപിടുത്തവും ഭീഷണിയും കാരണം ഒരു കോളേജിലും പ്രദർശിപ്പിക്കാൻ അനുമതി ലഭിക്കാതെ ഡോക്യുമെന്ററി പെട്ടിയിലാണെന്നാണ് രജിസ്ട്രാർ പറയുന്നത്.
വിദ്യാഭ്യാസ രംഗത്ത് യാതൊരു അറിവുമില്ലാത്തവർ മന്ത്രിമാരും ഉദ്യോഗസ്ഥരുമുണ്ടായാൽ ഇതൊക്കെ സഹിക്കേണ്ടിവരും. പലരും സർവ്വകലാശാലയിൽ മന്ത്രിയുടെ പേരിലും അല്ലാതേയും ദൈനം ദിന കാര്യത്തിൽ ഇടപെടുന്നത് വലിയ അസ്വസ്ഥതയാണ് ഉദ്യോഗസ്ഥർക്കും അദ്ധ്യാപകർക്കുമുണ്ടാക്കുന്നതെന്നും ഉണ്ണി പറഞ്ഞു. ഗവർണർ സർവ്വകലാശാലയ്ക്കും മുഖ്യമന്ത്രിക്കും എതിരെ നേരിട്ട് രംഗത്ത് വന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് മുൻ ഉദ്യോഗസ്ഥന്മാരും കമ്യൂണിസ്റ്റ് മന്ത്രിമാർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
Comments