മൂന്നാർ: മൂന്നാറിൽ കോൺഗ്രസ് ഓഫീസിലേക്ക് എൽ.ഡി.എഫ് പ്രതിഷേധ മാർച്ച്. മാർച്ച് പോലീസ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞു. കോൺഗ്രസിൽ നിന്ന് കൂറുമാറി അവിശ്വാസ പ്രമേയത്തിൽ എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്ത അംഗങ്ങൾക്കെതിരെ കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് എൽഡിഎഫ് പ്രതിഷേധം. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വൻ പോലീസ് സന്നാഹവും ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. മൂന്നാർ പഞ്ചായത്തിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തോടെ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായിരുന്നു. ഒന്നരപതിറ്റാണ്ടിന് ശേഷമാണ് മൂന്നാർ പഞ്ചായത്ത് യുഡിഎഫിന് നഷ്ടമായത്.
ആകെയുള്ള 21 അംഗങ്ങളിൽ യുഡിഎഫിലെ രണ്ടുപേർ ഉൾപ്പെടെ 12 പേർ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു. യുഡിഎഫിലെ രണ്ട് അംഗങ്ങൾ കൂറുമാറിയതാണ് അവർക്ക് വിനയായത്. ഇതിനെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഡിഎഫ് ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവർ വിശ്വാസ വഞ്ചന കാട്ടി എന്നായിരുന്നു പ്രധാന ആരോപണം. ഇതിന് പിന്നാലെയാണ് കൂറ് മാറിയ യുഡിഎഫ് അംഗങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് എൽഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്.
കഴിഞ്ഞ 19നാണ് പഞ്ചായത്ത് പ്രസിഡന്റ് എം മണിമൊഴി, വൈസ് പ്രസിഡന്റ് മാർഷ് പീറ്റർ എന്നിവർക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. അവിശ്വാസം നടക്കേണ്ട അന്ന് രാവിലെ പ്രസിഡന്റ് എം മണിമൊഴി രാജിക്കത്ത് നൽകി. വൈസ് പ്രസിഡന്റിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയും, ഇത് പാസാവുകയും ചെയ്തതോടെയാണ് ഭരണം നഷ്ടമായത്.
Comments