ലക്നൗ : ഭാരതത്തിലെ ജനങ്ങളുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കാശി വിശ്വനാഥ ക്ഷേത്രത്തിലെ ഇടനാഴി തീർത്ഥാടകർക്ക് തുറന്നുകൊടുത്തുകൊണ്ട് ജനഹൃദയങ്ങളിൽ വീണ്ടും സ്ഥാനം പിടിച്ചിരിക്കുകയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി. മുഗൾ ചക്രവർത്തിമാരുടെ ഉൾപ്പെടെ ക്രൂരതകൾക്ക് ഇരയായ ക്ഷേത്രത്തിന് പ്രാചീന കാലത്തെ പ്രൗഢി തിരികെ ലഭിച്ചതോടെ പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ഇതോടെ ജനങ്ങൾക്കിടയിലുള്ള ബിജെപിയുടെ സ്വാധീനവും വർദ്ധിച്ചു. എന്നാൽ ഇതൊന്നും കണ്ടുനിൽക്കാൻ സാധിക്കാത്ത പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രിയ്ക്കെതിരെ വ്യാജ പ്രചാരണങ്ങളും ആരംഭിച്ചിട്ടുണ്ട്.
സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവാണ് പുതിയ ആരോപണവുമായി എത്തിയിരിക്കുന്നത്. കാശി വിശ്വനാഥ ക്ഷേത്രത്തിൽ പൂജയ്ക്ക് മുന്നോടിയായി ഗംഗാ സ്നാനം ചെയ്ത പ്രധാനമന്ത്രി ഗംഗാജലവുമായി ക്ഷേത്രത്തിലെത്തി പൂജയിൽ പങ്കെടുത്തിരുന്നു. അദ്ദേഹം ഒറ്റയ്ക്കാണ് പുണ്യനദിയിൽ സ്നാനം ചെയ്തത്. എന്നാൽ എന്തുകൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗംഗാ സ്നാനം ചെയിതില്ല എന്നാണ് അഖിലേഷ് യാദവ് ചോദിക്കുന്നത്. അതിന് ഉത്തരവും അഖിലേഷ് തന്നെ പറയുന്നുണ്ട്.
ഗംഗാനദി മലിനമാണെന്ന് അറിയാവുന്നത് കാരണമാണ് യോഗി ആദിത്യനാഥ് നദിയിൽ സ്നാനം ചെയ്യാതിരുന്നത് എന്നാണ് അഖിലേഷിന്റെ വാദം. ഗംഗാ നദി ശുദ്ധീകരിക്കുന്നതിന്റെ പേരിൽ ബിജെപി വർഷങ്ങളായി ഫണ്ട് തട്ടിപ്പ് നടത്തുകയാണെന്നും അഖിലേഷ് ആരോപിച്ചു.
കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ചത് മുതൽ മോദി സർക്കാരിനെതിരെ ആരോപണങ്ങളുമായി അഖിലേഷ് രംഗത്തെത്തിയിരുന്നു. തങ്ങളുടെ സർക്കാർ ഭരിച്ചിരുന്ന കാലത്താണ് കാശി വിശ്വനാഥ ക്ഷേത്രം നവീകരിക്കാൻ തീരുമാനമായത് എന്നും പ്രധാനമന്ത്രി ക്രെഡിറ്റ് തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നുമാണ് അഖിലേഷ് ആരോപിച്ചത്. എല്ലാവരും ജീവിതം അവസാനിച്ചെന്ന് കരുതുമ്പോൾ പോകാൻ ആഗ്രഹിക്കുന്ന സ്ഥലമാണ് കാശിയെന്നും പ്രധാനമന്ത്രിക്ക് എത്രകാലം വേണമെങ്കിലും അവിടെ തന്നെ ചെലവഴിക്കാമെന്നും അഖിലേഷ് പറഞ്ഞിരുന്നു.
എന്നാൽ അഖിലേഷിന്റെ വാദങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസവുമായി നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. ഉത്തർപ്രദേശിൽ വിജയിക്കാൻ സാധിക്കില്ലെന്ന് മനസിലായതോടെ ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ കുപ്രചാരണം നടത്തി സീറ്റ് നേടാനാണ് അഖിലേഷ് ശ്രമിക്കുന്നത് എന്ന വിമർശനങ്ങളാണ് ഉയരുന്നത്.
Comments