കോഴിക്കോട്: എഞ്ചിനീയർ ചമഞ്ഞ് ഏഴരലക്ഷം രൂപയുടെ വാർക്ക കമ്പി തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. താമരശ്ശേരി, കോരങ്ങാട് സിമന്റ് ഹൗസ് എന്ന സ്ഥാപനത്തിൽ നിന്നുമാണ് പ്രതി ഉടമയെ കബളിപ്പിച്ച് 10 ടൺ വാർക്ക കമ്പി തട്ടിയെടുത്തത്. കണ്ണൂർ താവക്കര സ്വദേശി ദിജിൽ സൂരജിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
നവംബർ 27 ന് എഞ്ചിനീയർ ആണെന്ന് പറഞ്ഞു വർക്ക് സൈറ്റിലേക്ക് 10 ടൺ കമ്പിക്ക് ഓർഡർ നൽകി. പിറ്റേന്ന് രാവിലെ അണ്ടോണ എന്ന സ്ഥലത്തു നിർമ്മാണം നടക്കുന്ന ഒരു വീടിനു സമീപം റോഡരികിൽ കടയുടമ ഇറക്കിയ കമ്പികൾ അന്ന് രാത്രി 12 മണിയോടെ മറ്റൊരു ലോറിയിൽ ഇയാൾ കടത്തികൊണ്ട് പോകുകയായിരുന്നു.
വില്പന നടത്തിയ 9 ടണ്ണോളം കമ്പി കണ്ടെടുത്തിട്ടുണ്ട്. സമാനരീതിയിൽ മറ്റു സ്ഥലങ്ങളിലും ഇയാൾ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നുണ്ട്. സ്മാർട്ട് ബിൽഡേഴ്സ് എന്ന പേരിൽ വ്യാജ സ്ഥാപനം തുടങ്ങിയാണ് ഇയാൾ തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പിന് സഹായിച്ചവരെയും പോലീസ് അന്വേഷിക്കുയാണ്.
രാവിലെ സൈറ്റിലെത്തിയ കടയുടമ കമ്പികൾ കാണാതായതിനെ തുടർന്ന് കേസ് നൽകുകയായിരുന്നു. കേസുകൊടുത്തതിനെ തുടർന്ന് മുങ്ങിയ ഇയാളെ കോട്ടക്കൽ ലോഡ്ജിൽ വെച്ചാണ് പോലീസ് പിടികൂടുന്നത്. രാത്രിയിൽ കടത്തികൊണ്ടുപോയ കമ്പി വയനാട് കോട്ടത്തറ ഇറക്കിയ ശേഷം വയനാട്ടിലുള്ള മറ്റൊരു കടയിൽ വില കുറച്ചു വിൽക്കുകയായിരുന്നു.
Comments