കൊച്ചി: അനാഥ മൃതദേഹങ്ങൾക്കും സർക്കാർ വില നിശ്ചയിച്ചതായി വിവരം.സർക്കാർ ആശുപത്രിയിലെത്തുന്ന അനാഥ മൃതദേഹങ്ങൾ മെഡിക്കൽ കോളേജുകൾക്ക് കൈമാറാൻ കൊടുക്കേണ്ടത് 40,000 രൂപയാണെന്ന് റിപ്പോർട്ട്.
എറണാകുളം ജനറൽ ആശുപത്രിയിൽ മാത്രം കഴിഞ്ഞ നാലു വർഷത്തിനിടെ വില ഈടാക്കി കൈമാറിയത് 158 മൃതദേഹങ്ങളാണെന്നാണ് വിവരം.കണക്കു പ്രകാരം 2017 ഓഗസ്റ്റ് ഒന്ന് മുതൽ 2021 ഒക്ടോബർ 31 വരെ ജനറൽ ആശുപത്രിയിൽ അവകാശികളില്ലാതെ എത്തിയത് 267 മൃതദേഹങ്ങളാണ്.ഇതിൽ 154 എണ്ണം സ്വകാര്യ മെഡിക്കൽ കോളേജുകൾക്കാണ് നൽകിയത്.രണ്ടെണ്ണം സർക്കാർ മെഡിക്കൽ കോളേജിന് കൈമാറിയെന്നാണ് റിപ്പോർട്ട്.
ഒരു മൃതദേഹത്തിന് 40,000 രൂപയാണ് ഈടാക്കിയത്.ഇതു പ്രകാരം മൃതദേഹങ്ങൾ കൈമാറിയ ഇനത്തിൽ ജനറൽ ആശുപത്രിക്ക് ലഭിച്ചത് 62,40,000 രൂപയാണ്. മോർച്ചറിയുടേയും ഫോറൻസിക് ഡിപ്പാർട്ട്മെന്റിന്റെയും പ്രവർത്തനങ്ങൾക്കാണ് തുക ഉപയോഗിക്കുന്നതെന്നാണ് വിശദീകരണം.
മൃതദേഹങ്ങൾ കൈമാറിയതിലൂടെ കിട്ടിയ തുകയിൽ 57.43 ലക്ഷം രൂപ ആശുപത്രിയിൽ നീക്കിയിരിപ്പുണ്ട്. സർക്കാർ ചട്ടങ്ങളുടേയും ഉത്തരവുകളുടേയും അടിസ്ഥാനത്തിലാണ് അനാഥമൃതദേഹങ്ങൾ പഠനാവശ്യത്തിനായി മറ്റ് മെഡിക്കൽ കോളേജ് ആശുപത്രികൾക്ക് നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാലയ്ക്ക് ലഭിച്ച രേഖയിലാണ് മൃതദേഹങ്ങളുടെ വിലയെ പറ്റി വ്യക്തമാക്കുന്നത്.
Comments