അഴീക്കൽ: പ്രവാസം മതിയാക്കി നാട്ടിൽ കോഴി വളർത്തൽ തുടങ്ങുകയും, ഒടുവിൽ ഉദ്യോഗസ്ഥരുടെ കടുംപിടുത്തം മൂലം എല്ലാം പൂട്ടിക്കെട്ടി പ്രവാസ ജീവിതം തിരഞ്ഞെടുക്കേണ്ടി വരികയും ചെയ്ത ദുരവസ്ഥ തുറന്ന് പറഞ്ഞ് യുവാവ്. ലോഹിത്ത് എന്ന യുവാവാണ് തന്റെ ദുരവസ്ഥ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്ക് വച്ചത്. പത്ത് വർഷത്തെ പ്രവാസം മതിയാക്കി കൃഷിയോടുള്ള താൽപ്പര്യത്തിൽ ജോലി മതിയാക്കി നാട്ടിൽ എന്തെങ്കിലും ചെയ്യണം എന്ന് കരുതി പോയ തന്റെ അവസ്ഥയും ദുരവസ്ഥയായെന്ന് ഇദ്ദേഹം പറയുന്നു. കൃഷിദീപം മാസികയിൽ മന്ത്രി സുനിൽ കുമാറിന്റെ മുട്ടക്കോഴി വളർത്തലിനെക്കുറിച്ചറിഞ്ഞാണ് ഒരു പരീക്ഷണം എന്ന നിലയിൽ വീടിന് മുകളിൽ 100 മുട്ടക്കോഴിയെ വളർത്തിയത്. ദിവസങ്ങൾക്കുള്ളിൽ തന്നെ പൊല്യൂഷൻ കൺട്രോളിൽ നിന്നും എല്ലാം നിർത്തണമെന്ന് നിർദ്ദേശിച്ച് കൊണ്ടുള്ള നോട്ടീസ് വന്നു. സത്യാവസ്ഥ എന്താണെന്ന് പോലും അന്വേഷിക്കാതെ വ്യക്തിവൈര്യാഗ്യമുളള അയൽവാസിയുടെ പരാതിയിൽ ഓടി വന്ന് പൂട്ടിച്ച ഉദ്യോഗസ്ഥ വർഗ്ഗമാണ് നമ്മുടെ നാടിന്റെ ശാപമെന്നും ലോഹിത്ത് പറയുന്നു.
‘ചെറിയ കോഴികുഞ്ഞിനെ വാങ്ങി നാല് മാസം അഞ്ച് പൈസ പോലും ആദായമില്ലാതെ, മുട്ടയിൽ നിന്ന് മാത്രം ചെറിയ വരുമാനം ലഭിച്ച് തുടങ്ങിയ അവസ്ഥയിലാണ് അയൽവാസിയുടെ പ്രതികാര നീക്കം. മറ്റൊരു അയൽവാസി കൂടി പരാതി പറഞ്ഞാൽ നാളെ തന്നെ ഇത് മതിയാക്കാമെന്ന് പറഞ്ഞെങ്കിലും അതിന് വില കൽപ്പിക്കാതെ ഉദ്യോഗസ്ഥർ സ്റ്റോപ്പ് മെമ്മോ അയച്ചു. ലക്ഷങ്ങളുടെ ഹൈടെക്ക് കോഴിക്കൂടും മുട്ട ഇട്ട് തുടങ്ങിയ കോഴികളെയും മുടക്ക് മുതലിന്റെ 10 ശതമാനം പോലും തിരിച്ച് കിട്ടാതെ ഒഴിവാക്കേണ്ടതായി വന്നു. നമ്മുടെ നാട് നന്നാകില്ല, ആര് വിചാരിച്ചാലും ആരുടെ സംരംഭങ്ങളും പൂട്ടിക്കാം എന്നതാണ് നമ്മുടെ നാടിന്റെ അവസ്ഥ. ഇന്ന് വീണ്ടും പ്രവാസം സ്വീകരിച്ച് ജീവിക്കാനാണ് നമ്മുടെ വിധി. കൃഷിദീപം മാസികയിൽ മന്ത്രി സുനിൽകുമാർ പറയുന്നുണ്ട് വീടുകളിൽ പരമാവധി മുട്ടക്കോഴി വളർത്താൻ പ്രോത്സാഹിപ്പിക്കും എന്ന്. ആ ലേഖനം വായിച്ചിട്ടാണ് കോഴികളെക്കുറിച്ച് പഠിക്കാനും, അതിന് ശേഷം മറ്റൊരു സ്ഥലത്തേക്ക് കോഴികളെ മാറ്റാനും വാടകയ്ക്ക് ഒരു സ്ഥലവും എഗ്രിമെന്റും നടത്തിയത്. ഇതെല്ലാം കഴിഞ്ഞു പഞ്ചായത്തിൽ പോയപ്പോൾ പറഞ്ഞത് ഈ പഞ്ചായത്തിൽ കോഴി വളർത്തലിന് അനുമതി ഇല്ല എന്നാണ്. അത് കേട്ടപ്പോഴെ മനസ്സ് പകുതി തളർന്നിരുന്നു. ഫാമിനോടും കൃഷിയോടുമുള്ള താൽപ്പര്യത്തിൽ നാട്ടിൽ ഇനിയുള്ള ജീവിതം ജീവിച്ച് തീർക്കാൻ ആഗ്രഹിച്ച എനിക്ക് എന്റെ നാട്ടിലെ ഉദ്യോഗവർഗ്ഗം തന്ന ശിക്ഷയാണ് ഇത്.
ഒരു ഫാമിന്റെ ലൈസൻസിന് വേണ്ടി പൊല്യൂഷൻ കൺട്രോൾ ബോർഡിൽ കയറി ഇറങ്ങുന്നവർ അറിയുക ആർക്ക് വേണമെങ്കിലും നമ്മുടെ സംരംഭം പൂട്ടിക്കാൻ കഴിയും. സംരംഭം തുടങ്ങാൻ ഉദ്യോഗസ്ഥവർഗ്ഗത്തിന്റെ വാതിൽ മുട്ടുന്ന ദിവസം അവർ അത് പൂട്ടിക്കാൻ പറന്ന് വരും. പഞ്ചായത്തിൽ നിന്നും വന്നവർക്ക് കാര്യം മനസിലായാലും ചില പൂട്ടിക്കൽ തൽപ്പരകക്ഷികൾ ഉള്ള കാലത്തോളം നാട്ടിൽ ഒന്നും തുടങ്ങാൻ കഴിയില്ല. എല്ലാം ഉപേക്ഷിച്ച് ഇന്ന് വീണ്ടും പ്രവാസിയായി. പ്രവാസികളോട് ഒരു അപേക്ഷ കുറെ വർഷം പ്രവാസിയായവർക്ക് കൃഷിയോടും ഫാമുകളോടും താൽപര്യമുണ്ടാകാം. പക്ഷെ അത് വിചാരിച്ച് നാട്ടിൽ അതൊക്കെ തുടങ്ങാൻ പ്രവാസം മതിയാക്കി വരാതിരിക്കുക. പ്രവാസം മതിയാക്കി വല്ല രാഷ്ട്രീയത്തിലും ഇറങ്ങുക നിങ്ങൾക്ക് ശോഭിക്കാൻ കഴിയും. പൊരുതാൻ അറിയാഞ്ഞിട്ടല്ല ഇതൊന്നും നിർത്തിയത്. മാനസികമായി ഈ വർഗ്ഗം തളർത്തിക്കളയും . കയ്യിലുളള പൈസ പോയത് മിച്ചം ഇനി പ്രവാസത്തിലൂടെ ഒന്നാം ക്ലാസ് മുതൽ തുടങ്ങണം ഒന്ന് കരപറ്റാൻ’ ലോഹിത്ത് പറയുന്നു.
Comments