കോട്ടയം: ലൈസൻസ് പുതുക്കുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ട മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥനെ കമ്പനി ഉടമ കുരുക്കിയത് തന്ത്ര പരമായി. സ്ഥാപന ഉടമയായ പാലാ സ്വദേശിയുടെ രഹസ്യവും തന്ത്രപരവുമായ നീക്കവുമാണ് അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ വലയിലാക്കാൻ വിജിലൻസിന് സഹായകരമായത്.
കോട്ടയം പ്രവിത്താനത്തുള്ള റബർ ട്രേഡിംഗ് കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകാൻ കൈക്കുലി വാങ്ങുന്നതിനിടെയാണ് ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസർ വിജിലൻസിന്റെ പിടിയിലാകുന്നത്. സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കുന്നതിനുള്ള രേഖകൾക്കായി ഉടമ ആറു മാസത്തോളം ബോർഡിന്റെ ഓഫീസ് കയറി ഇറങ്ങുകയായിരുന്നു. കോടതി ഉത്തരവുണ്ടായിട്ടും രേഖകൾ നൽകാൻ തയ്യാറായിരുന്നില്ല.
പിടിയിലായ ഹാരിസ് വലിയൊരു തുകയും പാരിതോഷികവും നിരന്തരം ആവശ്യപ്പെടുകയായിരുന്നു. ബോർഡിൽ മുമ്പ് ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായ ജോസ് മോൻ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സ്ഥലം മാറി വന്ന ഹാരിസ് 25000 രൂപ ആവശ്യപ്പെടുകയായിരുന്നു. 2016 മുതൽ ലൈസൻസിനായി ശ്രമം തുടങ്ങിയിരുന്നുവെന്ന് കമ്പനി ഉടമ പറഞ്ഞു. ആവശ്യപ്പെട്ട പണം നൽകാൻ തന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ കഴിയില്ലെന്ന് പലതവണ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥൻ വഴങ്ങിയില്ല.
ഇതേ തുടർന്ന് സഹികെട്ട് വിജിലൻസ് എസ്പിയെ സമീപിക്കുകയായിരുന്നു. ഹാരിസിന് യാതൊരുസംശയവും തോന്നാത്ത തരത്തിലായിരുന്നു പരാതിക്കാരന്റെ നീക്കങ്ങൾ. പരാതി നൽകിയ ശേഷവും സംരംഭകൻ നിരവധി തവണ ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടിരുന്നു. ഫോൺ വഴി സംസാരിച്ചപ്പോഴെല്ലാം കാൾ റെക്കോർഡും ചെയ്തു. ഇതിന്റെ ഡിജിറ്റൽ തെളിവുകളും വിജിലൻസിന് കൈമാറിയിട്ടുണ്ട്. കൈക്കൂലി ചോദിച്ച മുൻ ഉദ്യോഗസ്ഥൻ ജോസ്മോൻ കേസിൽ രണ്ടാം പ്രതിയാണ്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുമ്പും പലതവണ ആരോപണം ഉയർന്നിരുന്നു.
Comments