ന്യൂഡൽഹി: പുതിയ സംയുക്ത സൈനിക മേധാവിയെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ സംയുക്തസേന സമിതിയുടെ ചെയർമാനായി കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ ചുമതലയേറ്റു. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് മരിച്ചതിനെ തുടർന്നാണ് ഈ പദവിയിൽ ഒഴിവ് വന്നത്. കരസേന വ്യോമസേന നാവികസേന മേധാവികളിൽ ഏറ്റവും മുതിർന്ന ആളെന്ന പരിഗണന നൽകിയാണ് നരവനെയെ ഈ പദവിയിൽ നിയമിച്ചത്. പുതിയ സംയുക്ത സൈനിക മേധാവി ചുമതലയേൽക്കുന്നത് വരെ, സംയുക്ത സേനാ മേധാവി നിർവഹിച്ചിരുന്ന നിർണായക ചുമതലകൾ ഇദ്ദേഹം ഏറ്റെടുക്കും.
വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരി സെപ്തംബർ 30നും, നാവികസേന മേധാവി ചീഫ് അഡ്മിറൽ ആർ ഹരികുമാർ നവംബർ 30നുമാണ് സ്ഥാനം ഏറ്റെടുത്തത്. മൂന്ന് സേനാ മേധാവിമാരിലും കൂടുതൽ സർവീസ് പരിചയം മനോജ് മുകുന്ദ് നരവനെയ്ക്കാണ്. സംയുക്ത സൈനിക മേധാവി സ്ഥാനത്തേക്കും ഏറ്റവും കൂടുതൽ മുൻതൂക്കമുള്ളത് ജനറൽ എം.എം.നരവനെയ്ക്ക് തന്നെയാണ്. എന്നാൽ ഈ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.
ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേരുകയും, കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ഉൾപ്പെടെ ഉള്ളവർക്ക് ആദരം അർപ്പിക്കുകയും ചെയ്തിരുന്നു. അപകടത്തിൽ നിന്ന് രക്ഷപെട്ട വരുൺ സിങ്ങും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
Comments