ന്യൂഡൽഹി: കേരളത്തിലെ ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻകാർഡ് അനുവദിക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ ഏത് ന്യായവില കടകളിൽ നിന്നും റേഷൻ സാധനങ്ങൾ വാങ്ങാൻ ഇവർക്ക് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. വോട്ടർ കാർഡ്, തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് എന്നിവ ലൈംഗിക തൊഴിലാളികളുടേയും അവകാശമാണെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ലൈംഗിക തൊഴിലാളികൾക്ക് ഇവ നൽകാൻ നടപടികൾ സ്വീകരിക്കണമെന്ന് കോടതി സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. റിപ്പോർട്ടുകൾ പ്രകാരം സംസ്ഥാനത്ത് 228 ലൈംഗിക തൊഴിലാളികൾക്ക് റേഷൻ കാർഡ് ഇല്ല. ഇവർക്ക് മുൻഗണന റേഷൻ കാർഡ് അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കുടുംബത്തിൽ നിന്നും പുറത്താക്കപ്പെട്ടവർക്ക് തങ്ങളുടെ തൊഴിൽ വ്യക്തമാക്കാതെ തന്നെ കാർഡ് ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആധാർ കാർഡ് ഉപയോഗിച്ച് ഇതിനായി രജിസ്റ്റർ ചെയ്യണം. സംസ്ഥാനത്തെ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ശുപാർശ കൂടി പരിഗണിച്ച് അപേക്ഷകർക്ക് റേഷൻ കാർഡ് അനുവദിക്കുമെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
കൊറോണ മഹാമാരിയ്ക്ക് ശേഷം ദിവസ വരുമാനത്തിൽ ഇടിവ് ഉണ്ടായതിനെ തുടർന്ന് സംസ്ഥാനത്തെ പല ലൈംഗിക തൊഴിലാളികളുടേയും ജീവിതം മോശമായ അവസ്ഥയിലാണ്. സംസ്ഥാനത്തെ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കണക്ക് പ്രകാരം വിവിധ പദ്ധതികളിലായി 1800 ലൈംഗിക തൊഴിലാളികളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും സർക്കാർ കോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ഭൂരിഭാഗം പേരും വിവാഹിതരും കുട്ടികളുള്ളവരുമാണ്. കൂടാതെ പലരും വിവാഹ ബന്ധം ഉപേക്ഷിക്കപ്പെട്ടവരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Comments