കണ്ണൂർ: കേരളം ഭീകരതക്ക് കീഴടങ്ങില്ല എന്ന മുദ്രാവാക്യമുയർത്തി ഹിന്ദു ഐക്യവേദി ഭീകരവിരുദ്ധ പാക്ഷികം ആചരിക്കുന്നതിന്റെ ഭാഗമായി ജില്ല കേന്ദ്രങ്ങളിൽ ജനജാഗ്രത സദസുകൾ സംഘടിപ്പിക്കുന്നു. പോപ്പുലർഫ്രണ്ട് – ജമാഅത്ത് ഇസ്ലാമി പോലുള്ള ഭീകരവാദ പ്രസ്ഥാനങ്ങൾ കേരളത്തിൽ നിർബാധം വിഹരിക്കുകയാണ്. ഒരു മാസത്തിനുള്ളിൽ രണ്ട് പേരെയാണ് കൊലപ്പെടുത്തിയതെന്ന് ഹിന്ദു ഐക്യവേദി പ്രസ്താവനയിൽ പറഞ്ഞു.
ചാവക്കാട് ബിജുവും പാലക്കാട് സഞ്ജിത്തും പട്ടാപ്പകൽ കൊല ചെയ്യപ്പെട്ടു. ഭീകരവാദ പ്രസ്ഥാനങ്ങൾക്ക് നേരെ ചെറുവിരലനക്കാൻ പിണറായി സർക്കാർ തയ്യാറാകുന്നില്ല. പ്രതികൾക്കെതിരെ നടപടിയെടുക്കുന്നതിന് പകരം കൊലപാതകത്തിനെതിരെ ശബ്ദമുയർത്തിയവരെ ജാമ്യമില്ല വകുപ്പ് ചുമത്തി ജയിലിലടക്കുകയാണ്. ഹലാൽ എന്ന പേരിൽ സമൂഹത്തിൽ അയിത്തവും വിവേചനവും കൊണ്ടുവരുന്നതിനെ പിണറായി സർക്കാർ ന്യായീകരിക്കുകയാണെന്നും ഭീകരതയെ വെള്ളപൂശുകയും ഭീകരരെ സംരക്ഷിക്കുകയുമാണ് കേരള സർക്കാരെന്നും ഹിന്ദു ഐക്യവേദി ജില്ല ജനറൽ സെക്രട്ടറി പി.വി.ശ്യാം മോഹൻ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ തണലിൽ ഭീകരവാദികൾ നിർബാധം വിഹരിക്കുന്ന ഈ സാഹചര്യത്തിലാണ് മത ഭീകരവാദികൾക്ക് മുന്നിൽ കേരളം കീഴടങ്ങില്ല എന്ന മുദ്രാവാക്യമുയർത്തി ഹിന്ദു ഐക്യവേദി എല്ലാ ജില്ല കേന്ദ്രങ്ങളിലും ജനജാഗ്രത സദസുകൾ സംഘടിപ്പിക്കുന്നത്. ഡിസംബർ മാസം 21 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് കണ്ണൂർ സ്റ്റേഡിയം കോർണറിൽ വെച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് വത്സൻ തില്ലങ്കേരി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി.ബാബു തുടങ്ങിയ നേതാക്കൾ പങ്കെടുക്കുമെന്ന് ഹിന്ദു ഐക്യവേദി അറിയിച്ചു.
Comments