ന്യൂഡൽഹി; സ്വയം നിയന്ത്രിക്കാവുന്നതും വിദൂര നിയന്ത്രണ ക്ഷമതയുമുള്ള പാരച്യൂട്ടുകൾ വിജയകരമായി പരീക്ഷിച്ച് ഡി.ആർ.ഡി.ഒ. ആഗ്രയിലെ വ്യോമതാവളത്തിൽ നിന്നും വ്യോമസേന വിമാനങ്ങളുടെ സഹായത്താലാണ് ഡി.ആർ.ഡി.ഒ പരീക്ഷണം നടത്തിയത്.
ഡി.ആർ.ഡി.ഒയുടെ ഗവേഷണ കേന്ദ്രമുള്ള ആഗ്രയിലാണ് കൺട്രോൾഡ് ഏരിയൽ ഡെലിവറി സിസ്റ്റം എന്ന (സിഎഡിഎസ്-500) വികസിപ്പിച്ചത്. രാജ്യംസ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം പ്രമാണിച്ച് പ്രതിരോധ ഗവേഷണ മേഖലയിൽ ആത്മനിർഭരത കൈവരിക്കുന്നതിന്റെ ഭാഗമാണ് പരീക്ഷണ വിജയമെന്ന് ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞർ അറിയിച്ചു. സിഎഡിഎസ്-500 വഴി കൃത്യമായ സ്ഥാനത്ത് ഭാരമേറിയ വസ്തുക്കൾ താഴെവീഴാതെ സുരക്ഷിതമായി ഇറക്കാനാവുമെന്നത് ഏറെ വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്നാണ് കണ്ടെത്തൽ.
സിഎഡിഎസ്-500 സംവിധാനത്തിൽ പാരച്ച്യൂട്ടിൽ താഴേക്ക് അയച്ച വസ്തുവിന് പിന്നാലെ അതിന്റെ കൃത്യത പരിശോധിക്കാനായി വ്യോമസേനയുടെ 11 പാരാ കമാന്റോകളും ഭൂമിയിലിറങ്ങി. എൻ 32 വിമാനമാണ് പരീക്ഷണങ്ങൾക്കായി ഉപയോഗിച്ചത്.
Comments