റിയാദ്: സൗദി അറേബ്യയിൽ ഏർപ്പെടുത്തിയ പുതിയ തൊഴിൽ നിയമത്തിന്റെ അനുബന്ധ പട്ടികയ്ക്ക് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ-രാഹ്ജി അംഗീകാരം നൽകി. നിയമലംഘനങ്ങളും അനുബന്ധ പിഴകളും ഉൾപ്പെടുത്തിയാണ് പുതിയ പട്ടിക. ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക ലംഘനങ്ങളെ മൂന്നായി തിരിച്ചാണ് തീരുമാനം. ആദ്യത്തേതിൽ കുറഞ്ഞത് 51 ജീവനക്കാരുള്ള സ്ഥാപനങ്ങളും രണ്ടാമത്തേതിൽ 11 മുതൽ 50 വരെയും മൂന്നാമത്തേതിൽ കുറഞ്ഞത് 10 ജീവനക്കാരുള്ള സ്ഥാപനങ്ങളുമാണ് ഉൾപ്പെടുന്നത്.
നിയമലംഘനം നടത്തുന്ന ആദ്യ വിഭാഗത്തിൽപ്പെട്ട സ്ഥാപനങ്ങൾക്ക് 10,000 റിയാലും രണ്ടാമത്തേതിന് 5,000 റിയാലും മൂന്നാമത്തെ വിഭാഗത്തിന് 2,500 റിയാലുമാണ് പിഴ. കോ-ഓപ്പറേറ്റീവ് ഹെൽത്ത് ലോ അനുസരിച്ച് തൊഴിലുടമ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും മെഡിക്കൽ ഇൻഷുറൻസ് നൽകുന്നില്ലെങ്കിൽ ആദ്യ വിഭാഗത്തിന് 10,000 റിയാലും രണ്ടാമത്തേതിന് 5,000 റിയാലും മൂന്നാമത്തേതിന് 3,000 റിയാകും പിഴ ചുമത്തും. 15 വയസ്സിന് താഴെയുള്ള കുട്ടികളെ ജോലിക്ക് നിയമിച്ചാൽ ആദ്യ വിഭാഗത്തിന് 20,000 റിയാലും രണ്ടാമത്തെയും മൂന്നാമത്തെയും വിഭാഗത്തിന് 10,000 റിയാലുമാണ് പിഴ.
പ്രസവശേഷമുള്ള ആദ്യ ആറാഴ്ചകളിൽ സ്ത്രീകളെ ജോലിക്കെടുക്കുന്നതിനുള്ള പിഴ എല്ലാ വിഭാഗങ്ങൾക്കും 10,000 റിയാൽ ആണ്. ജീവനക്കാർക്ക് ജോലിസമയത്ത് മതിയായ സീറ്റുകൾ നൽകിയില്ലെങ്കിലും 3000, 2000, 1000 റിയാൽ എന്ന കണക്കിൽ യഥാക്രമം ഓരോ വിഭാഗങ്ങളും പിഴ അടക്കേണ്ടി വരും. തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി ഏർപ്പെടുത്തിയ തൊഴിൽ നിയമങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് സമൂഹത്തിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. അനുയോജ്യമായതും മെച്ചപ്പെട്ടതുമായ മറ്റ് ജോലികൾ കണ്ടെത്തനും അനായാസം തൊഴിൽ സ്ഥാപനങ്ങൾ മാറാനും പ്രവാസികൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പുതിയ നിയമം വഴിയൊരുക്കി.
Comments