ന്യൂഡൽഹി: ബിജെപി പ്രവർത്തകനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസനെ എസ്.ഡി.പി.ഐക്കാർ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ ശക്തമായി അപലപിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിൻ കീഴിൽ, നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി കേരളം മാറുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും ജെ.പി.നദ്ദ ആരോപിച്ചു.
ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമിയും പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലെ ക്രമസമാധാന നില തകർന്നുവെന്നും, സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാൻ ആഭ്യന്തരമന്ത്രി തയ്യാറാകണമെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം. ഇസ്ലാമികവത്കരണമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.
ആലപ്പുഴയിൽ ഇന്നലെ നടന്ന കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ സ്വീകരിക്കുന്നതിൽ പോലീസിന് വീഴ്ച പറ്റിയതാണ് രഞ്ജിത്തിന്റെ കൊലപാതകത്തിൽ കലാശിച്ചത് എന്ന് വി.മുരളീധരൻ കുറ്റപ്പെടുത്തി. സിപിഎമ്മും എസ്ഡിപിഐയും തമ്മിൽ സംഘർഷം നടന്ന പ്രദേശത്താണ് ഇന്നലെ കൊലപാതകം നടന്നത്. അതിന്റെ ഉത്തരവാദിത്തം ബിജെപിക്ക് മേൽ കെട്ടിവയ്ക്കുകയാണെന്നും മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.
Comments