ശ്രീനഗർ : ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം വകവരുത്തിയത് കൊടും ഭീകരനെ. ലഷ്കർ ഇ ത്വയ്ബ കമാൻഡർ സയ്ഫുള്ള അബു ഖാലിദാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. രാവിലെയോടെയാണ് നിർണായക ഏറ്റുമുട്ടലിൽ സൈന്യം സയ്ഫുള്ളയെ വധിച്ചത്.
കശ്മീർ ഐജി വിജയ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. സയ്ഫുള്ളയുടെ മൃതദേഹം പരിശോധിച്ചപ്പോൾ ചില രേഖകൾ ലഭിച്ചിരുന്നു. ഇത് പരിശോധിച്ചതിൽ നിന്നാണ് ലഷ്കർ ഭീകരനായ സയ്ഫുള്ളയാണെന്ന് വ്യക്തമായത്. പാകിസ്താനിലെ കറാച്ചിയാണ് ഇയാളുടെ സ്വദേശം. കശ്മീരിൽ നിരവധി ഭീകരാക്രമണങ്ങൾ ഇയാളുടെ നേതൃത്വത്തിൽ നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
2016 ലാണ് സയ്ഫുള്ള നിയന്ത്രണ രേഖ വഴി ജമ്മു കശ്മീരിലേക്ക് കടന്നത്. തുടർന്ന് വടക്കൻ കശ്മീരിലെ ഹർവാൻ കേന്ദ്രീകരിച്ച് ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു. സുരക്ഷാസേനയ്ക്ക് നേരായ ഭീകരാക്രമണത്തിന് ഉൾപ്പെടെ ഇയാൾ നേതൃത്വം നൽകിയിട്ടുണ്ട്
കൊടും ഭീകരനായ സയ്ഫുള്ളയെ വധിക്കാൻ കഴിഞ്ഞത് ജമ്മു കശ്മീർ നടക്കുന്ന ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ ഏറ്റവും വലിയ നേട്ടമാണെന്ന് വിജയ് കുമാർ പറഞ്ഞു.
Comments