ന്യൂഡൽഹി : കേരളത്തിൽ ആസൂത്രിതമായി മയക്കുമരുന്ന് കടത്ത് നടക്കുന്നുണ്ടെന്ന് സുരേഷ് ഗോപി എംപി രാജ്യസഭയിൽ. ആസൂത്രിതമായ ഇടപെടലാണ് ഇതിന് പിന്നിൽ നടക്കുന്നത്. കേരള പോലീസും ലഹരി മാഫിയയും ഒത്തുകളിക്കുകയാണ്. മുൻ മിസ് കേരള അടക്കം മരിക്കാനിടയാക്കിയ കൊച്ചിയിലെ മോഡലുകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
ലഹരിവസ്തുക്കൾ രാജ്യത്തെ യുവാക്കളെയും അവരുടെ ചിന്താഗതിയേയും ദോഷമായി ബാധിക്കുന്നു. ലഹിരിവസ്തുക്കളുടെ പേരിൽ നടക്കുന്ന വ്യവസായവും, പ്രചാരണവും, ലഹരിപാർട്ടികളും എല്ലാം കേരളത്തെ ഇല്ലാതാക്കുന്നു. കൊച്ചിയിലെ മോഡലുകൾ ഹോട്ടലിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ലഹരിയുടെ സ്വാധീനമാണ് അപകടമുണ്ടാകാൻ കാരണമെന്നും സുരേഷ് ഗോപി പറഞ്ഞു.
റോഡപകടമാണെന്ന് പലരും എഴുതി തള്ളുമ്പോഴും കേരളത്തിലെ ജനങ്ങൾക്കറിയാം അത് ആസൂത്രിത കൊലപാതകമാണെന്ന്. ഈ സംഭവം നടന്ന് അടുത്ത ആഴ്ച തന്നെ കേരളത്തിൽ മറ്റൊരു ലഹരി റാക്കറ്റ് പിടിയിലായി. എന്നാൽ പോലീസും ലഹരി മാഫിയകളും ഒത്തുകളിക്കുകയാണ്. ലഹരി ഉപയോഗത്തിന് തടയിടാൻ ഇപ്പോൾ സാധിച്ചില്ലെങ്കിൽ അത് രാജ്യത്തിന് മികച്ച ഒരു യുവത്വത്തെ നഷ്ടമാക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ലഹരി മാഫിയകൾ ഏറ്റവുമധികം കയ്യടക്കിയിരിക്കുന്നത് കേരളത്തെയാണ്. താൻ ഈ രാജ്യത്തെ യുവാക്കൾക്ക് വേണ്ടിയും അവരുടെ ഭാവിയ്ക്ക് വേണ്ടിയുമാണ് സംസാരിക്കുന്നത്. കാൻസർ ബാധിതർക്ക് ഇത്തരം ഡ്രഗുകൾ ആവശ്യമാണ്. എന്നാൽ ഇത് യുവാക്കൾക്കിടയിലും പ്രചരിക്കുന്നത് വളരെ മോശമായ അവസ്ഥയാണ്. കേരളം ലഹരി മാഫിയയ്ക്ക് അടിമയായിരിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
Comments