ലക്നൗ : ഡിസംബർ 13നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കാശി വിശ്വനാഥ് ഇടനാഴി രാജ്യത്തിന് സമർപ്പിച്ചത് . വാരാണസി എംപി കൂടിയായ മോദി തന്നെ 2019 മാർച്ചിൽ ശിലയിട്ട പദ്ധതിയാണ് ഇപ്പോൾ യാഥാർഥ്യമായത് . പ്രധാനമന്ത്രി കാശിയിൽ എത്തിയതിന്റെ ചിത്രങ്ങളും ഏറെ വൈറലായിരുന്നു . എന്നാൽ ആ ചിത്രങ്ങൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു പ്രത്യേക ചിത്രം കൂടു എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചു.
അന്നേ ദിവസം, പരിപാടിക്കിടെ തന്നെ കാണാൻ വന്ന ദിവ്യാംഗനയായ ഒരു യുവതിയുടെ കാലിൽ പ്രധാനമന്ത്രി തൊട്ടു വണങ്ങുന്നതായിരുന്നു ചിത്രം. ഈ ഫോട്ടോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇപ്പോഴും പ്രചരിക്കുന്നുണ്ട്, കൂടാതെ ആളുകൾ ഇതിന്റെ പേരിൽ പ്രധാനമന്ത്രിയെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട് .
മറ്റ് ചിലരാകട്ടെ അത് കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ നവീകരണത്തിന് പിന്നിലെ മുഖ്യ വാസ്തുശില്പിയായ ആരതി ദോഗ്രയാണെന്നും പ്രചരിപ്പിച്ചു . യുവതി ഐഎഎസ് ഉദ്യോഗസ്ഥയാണെന്നും, വികലാംഗയാണെന്നുമൊക്കെയായിരുന്നു പ്രചാരണം . എന്നാൽ ഇതിൽ നിന്ന് വളരെ അകലെയാണ് ഈ ചിത്രത്തിനു പിന്നിലെ യാഥാർത്ഥ്യം.
ചിത്രത്തിലുള്ളത് ആരതി ദോഗ്രയല്ല , മറിച്ച് ശിഖ രസ്തോഗിയാണ്. കാശിയിലെ സിഗ്ര നിവാസിയാണ് ശിഖ . 40 കാരിയായ ശിഖ പത്താം ക്ലാസ് പാസ്സായതാണ്. വൈകല്യമുള്ളതിനാൽ സ്കൂളിൽ പോയി പഠിക്കാനുള്ള സൗകര്യം ഇല്ലാത്തതിനാൽ വീട്ടിലിരുന്ന് പഠിക്കേണ്ടി വന്നു. പ്രധാനമന്ത്രി മോദി കാശി വിശ്വനാഥ് ഇടനാഴിക്ക് തറക്കല്ലിട്ട ശേഷം , അദ്ദേഹം ആദ്യം കണ്ടത് ശിഖയെയാണ്. ശിഖയുടെ കാൽ തൊട്ട് വന്ദിച്ച നരേന്ദ്രമോദി ഇടനാഴിക്കുള്ളിൽ ഒരു കട ശിഖയ്ക്ക് നൽകുമെന്നും പ്രഖ്യാപിച്ചു. അത് അനുവദിച്ച് നൽകാനുള്ള നടപടികളും ആരംഭിച്ചു.
“ ആരെയും കാലിൽ സ്പർശിക്കാൻ അനുവദിക്കാത്ത പ്രധാനമന്ത്രി എന്റെ കാലുകൾ സ്പർശിച്ചു. “ ശിഖ പറഞ്ഞു. തന്നെ പ്രധാനമന്ത്രി ശ്രദ്ധിച്ചതിലും , ജീവിതോപാധിയായി കട അനുവദിച്ചതിലും ഏറെ സന്തോഷത്തിലാണ് ശിഖ.
ശിഖയെ ചിലർ കാശി ഇടനാഴിയുടെ ശില്പിയായും പ്രചരിപ്പിച്ചിരുന്നു . എന്നാൽ കാശി വിശ്വനാഥ് ഇടനാഴിയുടെ മുഖ്യ ശില്പി ബിമൽ പട്ടേലാണ് . അഹമ്മദാബാദിലെ സബർമതി ആശ്രമം മുതൽ ഡൽഹിയിലെ സെൻട്രൽ വിസ്ത പ്രോജക്റ്റ് വരെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ പ്രധാനപ്പെട്ട എല്ലാത്തിന്റെയും പ്രോജക്ട് ആർക്കിടെക്റ്റ് എന്ന നിലയിൽ 58 കാരനായ പട്ടേൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Comments