ബത്തേരി: വയനാട് ജനവാസകേന്ദ്രത്തിൽ 20 ദിവസത്തിലേറയായി ഭീതി പടർത്തുന്ന നരഭോജി കടുവയ്ക്കായുള്ള തെരച്ചിൽ ഇന്നും തുടരും.കടുവയെ തിരയുന്നതിനായി സ്ഥലത്ത് പോലീസും വനംവകുപ്പും ക്യമ്പ് ചെയ്തിട്ടുണ്ട്. തിരച്ചിലിനായി ദിവസങ്ങൾക്ക് മുൻപ് മുത്തങ്ങയിൽ പ്രത്യേക പരിശീലനം ലഭിച്ച കുങ്കി ആനകളെയും എത്തിച്ചിരുന്നു.പ്രദേശത്ത് ഡ്രോൺ നിരീക്ഷണവും ശക്തമാണ്.ഇതുവരെ 16 വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്.
അതേ സമയം കുറുക്കൻമൂലയിലിറങ്ങിയ കടുവയുടെ കഴുത്തിലെ ആഴത്തിലുള്ള മുറിവിൽ ദുരൂഹത ശക്തമാവുകയാണ്.കടുവ വേട്ട സംഘങ്ങളുടെ സാന്നിദ്ധ്യം സംശയിക്കുന്നതിനാൽ വനം വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടേക്കും.
നേർത്ത ഇരുമ്പുകമ്പി കൊണ്ടുള്ള കുടുക്ക് ഉപയോഗിച്ച് വേട്ട സംഘങ്ങൾ ഒരുക്കിയ കെണിയിൽ കടുവ കുരുങ്ങുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്തപ്പോൾ സംഭവിച്ചതാകാം മുറിവെന്നാണ് സംശയിക്കുന്നത്. കടുവയെ പിടികൂടാനായാൽ മുറിവ് പരിശോധിച്ച് ചികിത്സ നൽകുന്നതിനോടൊപ്പം അന്വേഷണവും നടത്താനാണ് തീരുമാനം.
വേട്ടസംഘങ്ങൾ നേർത്ത ഇരുമ്പുകമ്പി (ജി.ഐ വയർ) കൊണ്ട് കുരുക്കുണ്ടാക്കി കുറ്റിക്കാടുകളിൽ തൂക്കിയിടുകയും അറ്റം ഏതെങ്കിലും മരക്കുറ്റിയുമായി ബന്ധിപ്പിക്കുകയുമാണ് പതിവ്.ഇരതേടി ഇറങ്ങുന്ന കടുവകളുടെ തല ഈ കുരുക്കിൽ കുടുങ്ങുകയും രക്ഷപ്പെടാൻ ശ്രമിക്കുന്തോറും കുരുക്ക് മുറുകി ചിലത് ചാവുകയും ചെയ്യും.ഇത്തരത്തിൽ മുറിവേൽക്കുന്ന കടുവകൾക്ക് പിന്നീട് കാടിനുള്ളിലെ ഇരതേടൽ ദുഷ്കരമാകും.നാട്ടിലെ കന്നുകാലികളെയാണ് പിന്നെ ലക്ഷ്യമിടുക.ചികിത്സ കിട്ടാതായാൽ അണുബാധയ്ക്കും കടുവ ചാവുന്നതിനും കാരണമാകും.
Comments