തിരുവനന്തപുരം: രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചിട്ടില്ലെന്നും ആദരവ് മാത്രമാണ് ഉള്ളതെന്നും മന്ത്രി സജി ചെറിയാൻ. ആർഎസ്എസ് രാഷ്ട്രീയ പാർട്ടി അല്ലാത്തതിനാലാണ് സർവ്വകക്ഷി യോഗത്തിൽ ക്ഷണിക്കാതിരുന്നത്. ആർഎസ്എസ് നേതാക്കളുമായി പ്രത്യേക ചർച്ചക്ക് തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.
കൊലപാതകങ്ങളെ സർവ്വകക്ഷി യോഗം ഐകകണ്ഠേനെ അപലപിച്ചു. പഴുതുകൾ അടച്ച അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. തുടർ സംഘർഷങ്ങൾ ഉണ്ടാകരുതെന്ന് നിർദ്ദേശിച്ച മന്ത്രി ഇനിയും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ യോജിച്ച് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി. അന്വേഷണത്തിൽ വിട്ടുവീഴ്ച ഉണ്ടാകില്ല. പരാതികൾ ഉണ്ടെങ്കിൽ മന്ത്രിമാരെയോ ജനപ്രതിനിധികളെയോ അറിയിക്കണമെന്നും മന്ത്രി അറിയിച്ചു.
കൊലപാതകങ്ങളുടെ പേരിൽ മതപരമായ ചേരിതിരിവ് ഉണ്ടാകരുത്. കൊലപാതകങ്ങൾക്ക് കാരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് പറഞ്ഞ മന്ത്രി നാട്ടിൽ സമാധാനം നിലനിർത്തുമെന്ന് ഉറപ്പുനൽകി. പോലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ല. സമാധാനം നിലനിർത്താൻ രാഷ്ട്രീയ പാർട്ടികൾ കാമ്പയിൻ ആരംഭിക്കണമെന്നും മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടു. കൊലപാതകങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി പി. പ്രസാദും കൂട്ടിച്ചേർത്തു.
Comments