കൊൽക്കത്ത : ഇന്തോ- ബംഗ്ലാ അതിർത്തി വഴി ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ചയാളെ വധിച്ച് അതിർത്തി സംരക്ഷണ സേന (ബിഎസ്എഫ്). ബംഗ്ലാദേശിയായ ഇബ്രാഹിമിനെ (24) ആണ് വധിച്ചത്. പശ്ചിമ ബംഗാളിലെ മാൽഡ ജില്ലയിലെ നവാഡ പോസ്റ്റ് വഴിയായിരുന്നു ഇയാൾ ലഹരി വസ്തുക്കളുമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചത്.
രാത്രി 1.40 ഓടെയായിരുന്നു സംഭവം. പട്രോളിംഗ് നടത്തുന്ന സംഘമാണ് ഇബ്രാഹിമിനെ ആദ്യം കണ്ടത്. തുടർന്ന് സേനാംഗങ്ങൾ നിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്തുടർന്ന സേനാംഗങ്ങൾ ഇയാളെ പിടികൂടി. എന്നാൽ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇബ്രാഹിം സേനാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. തുടർന്നാണ് വെടിയുതിർത്തത്.
പരിക്കേറ്റ ഇബ്രാഹിമിനെ സേനാംഗങ്ങൾ ചേർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇബ്രാഹിമിന്റെ പക്കൽ നിന്നും ലഹരി വസ്തുക്കൾ, കഫ് സിറപ്പുകൾ, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു. നടപടികൾ പൂർത്തിയാക്കിയ ശേഷം ഇബ്രാഹിമിന്റെ മൃതദേഹം ബിഎസ്എഫ് ബോർഡർ ഗാർഡ് ബംഗ്ലാദേശിന് കൈമാറും.
ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് കള്ളക്കടത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ ബിഎസ്എഫ് ബോർഡർ ഗാർഡ് ബംഗ്ലാദേശിനോട് പ്രതിഷേധം രേഖപ്പെടുത്തി.
Comments